ന്യൂഡൽഹി: മേയ് നാലിന് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ക്യുആർ കോഡ് അധിഷ്ഠിത തിരിച്ചറിയൽ കാർഡുകൾ ഏർപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ അനധികൃത വ്യക്തികൾ പ്രവേശിക്കുന്നത് തടയാനാണ് ഈ പുതിയ നീക്കം.
കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലും വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലുമാണ് ഈ സംവിധാനം ആദ്യമായി നടപ്പിലാക്കുന്നത്. ഭാവിയിൽ ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ഇത് നിർബന്ധമാക്കും.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ മൂന്ന് തലത്തിലുള്ള സുരക്ഷാ പരിശോധനകളാണ് ഉണ്ടാകുക. ആദ്യത്തെ രണ്ട് ഘട്ടങ്ങളിൽ ഉദ്യോഗസ്ഥർ തിരിച്ചറിയൽ കാർഡുകൾ നേരിട്ട് പരിശോധിക്കും. വോട്ടെണ്ണൽ നടക്കുന്ന ഹാളിന് തൊട്ടടുത്തുള്ള ഏറ്റവും സുരക്ഷിതമായ മൂന്നാം കവാടത്തിൽ ക്യുആർ കോഡ് സ്കാൻ ചെയ്താൽ മാത്രമേ അകത്തേക്ക് പ്രവേശനം അനുവദിക്കൂ.
വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിക്കാൻ അനുമതിയുള്ള ഉദ്യോഗസ്ഥർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ, കൗണ്ടിംഗ് ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥികൾ, ഇലക്ഷൻ ഏജന്റുമാർ, കൗണ്ടിംഗ് ഏജന്റുമാർ തുടങ്ങിയ എല്ലാവർക്കും ക്യുആർ കോഡ് അടങ്ങിയ ഫോട്ടോ ഐഡി കാർഡുകൾ നൽകും.
2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മുംബൈ നോർത്ത് വെസ്റ്റ് മണ്ഡലത്തിൽ വോട്ടെണ്ണലിനിടെ ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ സ്ഥാനാർത്ഥിയുടെ സഹായി ഉപയോഗിച്ചത് വലിയ വിവാദമായിരുന്നു. ഇത്തരം അപാകതകൾ ഒഴിവാക്കാനാണ് ഇത്തവണ ഡിജിറ്റൽ സുരക്ഷാ സംവിധാനം ഏർപ്പെടുത്തുന്നത്.
മാധ്യമ പ്രവർത്തകർക്കുള്ള നിലവിലെ മാനദണ്ഡങ്ങളിൽ മാറ്റമുണ്ടാകില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന പ്രത്യേക അനുമതി പത്രത്തിന്റെ അടിസ്ഥാനത്തിൽ അവർക്ക് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രവേശിക്കാം. വോട്ടെണ്ണൽ വിവരങ്ങൾ തത്സമയം നൽകാൻ പ്രത്യേക മീഡിയ സെന്ററുകളും സജ്ജീകരിക്കും.
കർശനമായ ഈ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ ജില്ലാ കളക്ടർമാർക്കും വരണാധികാരികൾക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.