മലപ്പുറം: മലപ്പുറം ഗവണ്മെന്റ് കോളജിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്വാണ്ടം സെഞ്ച്വറി പ്രദർശനം ഇന്നു സമാപിക്കും. ഇന്നു വൈകീട്ട് മൂന്നു വരെയായിരിക്കും പ്രവേശനം. ക്വാണ്ടം പൂച്ചയെ പ്രതീകമാക്കി ആറു ദിവസമായി കോളജിൽ നടക്കുന്ന പ്രദർശനം കാണാൻ സന്ദർശകരുടെ തിരക്കായിരുന്നു.
ഗാസയുടെ ദുരിതാവസ്ഥ വെളിപ്പെടുത്തുന്ന അവസാനത്തെ ആകാശം: മനുഷ്യത്വത്തിന്റെ നിലവിളികൾ ചിത്രങ്ങൾ തയാറാക്കിയ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഓർത്തോപീഡിക്സ് വിഭാഗം പ്രഫ. ഡോ. എസ്.എസ്. സന്തോഷ് കുമാർ ക്വാണ്ടം പ്രദർശന വേദിയിലെത്തി അനുഭവങ്ങൾ പങ്കിട്ടു. ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. ജനാർദനൻ അധ്യക്ഷനായിരുന്നു.
ക്വാണ്ടം ജൻമശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലുമാണ് ക്വാണ്ടം സെഞ്ച്വറി പ്രദർശനം ഒരുക്കിയിട്ടുള്ളത്. ജില്ലയിൽ മലപ്പുറം ഗവണ്മെന്റ് കോളജിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പ്രദർശനത്തിന് പി. ഉബൈദുള്ള എംഎൽഎ ചെയർമാനും പ്രിൻസിപ്പൽ പ്രഫ. സൈനുൽ ആബിദ് കോട്ട ജനറൽ കണ്‍വീനറുമായ സംഘാടക സമിതിയാണ് നേതൃത്വം നൽകുന്നത്.
വിഖ്യാത ശാസ്ത്രജ്ഞനായ ഷ്യോഡിംഗറുടെ ചിന്താപരീക്ഷണത്തിലെ പൂച്ചയാണ് എക്സിബിഷനിലെ താരം. വിവിധ കോളജുകളിൽനിന്നുള്ള പരിശീലനം ലഭിച്ച 100 ശാസ്ത്രവിദ്യാർഥികൾ ഓരോ എക്സിബിറ്റുകളും വിശദീകരിക്കുന്നതിന് പ്രദർശനഹാളിലുണ്ട്. പ്രദർശനം കാണാൻ ഒഴിവുള്ള സ്ലോട്ടുകളിലേക്ക് ഇന്നുകൂടി രജിസ്ട്രേഷൻ നടത്താം. 50 രൂപയാണ് ഫീസ്.