തിരുവനന്തപുരം: ചേന്തിയിൽ സംഘടിപ്പിച്ച ശ്രീനാരായണ ജയന്തി ആഘോഷത്തിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി വി.ഡി.സതീശനെ തടഞ്ഞ് അപമാനിച്ച സംഭവത്തിൽ ഡിസിസി അംഗം ചേന്തി അനിൽ റിമാൻഡിൽ. മുഖ്യമന്ത്രിയെ മനഃപൂർവം തടഞ്ഞ സംഭവം പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയ സാഹചര്യത്തിൽ ചേന്തി അനിലിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്നു ഡിസിസി പ്രസിഡന്റ് പുറത്താക്കി.
വെള്ളിയാഴ്ച ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചതയദിനാഘോഷത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് ചേന്തി അനിലിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് അപമാനിക്കുകയായിരുന്നു.
ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലമായ ചെന്പഴന്തി ആശ്രമത്തിലെ ശ്രീനാരായണഗുരു ജയന്തി സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ പോകുന്ന വഴിയാണ് ചേന്തി അനിലിന്റെ നേതൃത്വത്തിൽ വാഹനം തടഞ്ഞത്. ഇവിടത്തെ പരിപാടിയിൽ പങ്കെടുക്കാതെ പോകാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രിയെ ചേന്തി അനിൽ വെല്ലുവിളിച്ചു. വാഹനത്തിൽനിന്നു പുറത്തിറങ്ങിയ മുഖ്യമന്ത്രിയും ഇദ്ദേഹത്തിനു നേരേ ചൂടായി.
പിന്നീട് രാത്രിയോടെ ചേന്തി അനിലിനെ ശ്രീകാര്യം പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി, അന്യായമായി തടഞ്ഞുവച്ചു, പൊതുജനമധ്യത്തിൽ ഭീഷണിപ്പെടുത്തി, ഗതാഗതം തടസപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയപ്പോൾ ഇദ്ദേഹം വിവിധ പോലീസ് സ്റ്റേഷനുകളിലായി റൗഡി പട്ടികയിൽ ഉൾപ്പെട്ടയാളാണെന്നും ജാമ്യം അനുവദിക്കരുതെന്നും പോലീസ് അഭ്യർഥിച്ചു. തുടർന്നു സെപ്റ്റംബർ 11 വരെ ചേന്തി അനിലിനെ ജുഡീഷ്യൽ കസ്റ്റഡിൽ വിട്ടു. അറസ്റ്റിനു പിന്നാലെ കെപിസിസി പ്രസിഡന്റിന്റെ നിർദേശ പ്രകാരം തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ എൻ. ശക്തൻ, അനിലിനെതിരേ പാർട്ടിതല നടപടിയും സ്വീകരിച്ചു.
മുഖ്യമന്ത്രിയെ പോലുള്ള ഉന്നത നേതാവിനെ ഡിസിസി അംഗം വഴിയിൽ തടഞ്ഞു നിർത്തുകയും വെല്ലുവിളിക്കുകയും ചെയ്തത് ഗുരുതര അച്ചടക്ക ലംഘനമായി കണ്ടാണ് നടപടിയെന്ന് ഡിസിസി പ്രസിഡന്റ് എൻ. ശക്തൻ പറഞ്ഞു. അതേസമയം, ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് തനിയ്ക്കെതിരേ നടപടി സ്വീകരിച്ചതെന്നു ചേന്തി അനിൽ പോലീസ് കസ്റ്റഡിയിൽ മാധ്യമങ്ങളോടു പ്രതികരിച്ചു.എന്നാൽ, മുൻനിര നേതാക്കളോ പാർട്ടിയിലെ ഗ്രൂപ്പുകളോ അനിലിനെ പിന്തുണച്ചു രംഗത്ത് എത്തിയില്ല.
കോണ്ഗ്രസിൽ മുഖ്യമന്ത്രി തർക്കം നടക്കവേ രമേശ് ചെന്നിത്തലയെ അനുകൂലിച്ച് ശ്രീകാര്യം മേഖലയിൽ ചേന്തി അനിലിന്റെ നേതൃത്വത്തിൽ ഫ്ളക്സ് ബോർഡ് സ്ഥാപിച്ചിരുന്നു.