തിരുവനന്തപുരം: യൂട്യൂബ് ചാനലിലൂടെ ലൈംഗികാതിക്രമ കേസിൽ ഇരകളായവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടെന്ന പരാതിയിൽ തിരുവനന്തപുരം കോർപറേഷൻ കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയ്ക്കെതിരെ പോക്സോ കേസെടുത്തു.
തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം മ്യൂസിയം പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. നന്ദൻകോട് സ്വദേശിയും പൗരാവകാശ പ്രവർത്തകനുമായ ആർ. ജയചന്ദ്രൻ നൽകിയ പരാതിയിലാണ് നടപടി.
സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെ ഇരകളുടെ പേര് വെളിപ്പെടുത്തിയെന്നാണ് പരാതി. ഇരകളെ തിരിച്ചറിയുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകൾ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജയചന്ദ്രൻ ആദ്യം പോലീസിൽ പരാതി നൽകിയിരുന്നു.
എന്നാൽ മുൻ ഡിജിപി എന്ന നിലയിലുള്ള സ്വാധീനം കാരണം കേസെടുക്കാൻ പോലീസ് തയ്യാറായില്ല. ഇതേ തുടർന്നാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. പ്രാഥമിക തെളിവുകൾ പരിശോധിച്ച കോടതി , ശ്രീലേഖയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ മ്യൂസിയം പോലീസിന് നിർദേശം നൽകുകയായിരുന്നു.