അന്തരിച്ച പ്രശസ്ത നിർമാതാവ് ആർ.ബി. ചൗധരിക്ക് ആദരാഞ്ജലി അർപ്പിച്ച് നടൻ മമ്മൂട്ടി. ചെന്നൈയിലെത്തിയാണ് താരം ചൗധരിക്ക് വിട നൽകിയത്. മമ്മൂട്ടിക്കൊപ്പം നടനും നിയുക്ത പാലക്കാട് എംഎൽഎയുമായ രമേശ് പിഷാരടി, നിർമാതാവ് ആന്റോ ജോസഫ് എന്നിവരും ഉണ്ടായിരുന്നു.
നടൻ ജിവയുടെ പിതാവ് കൂടിയാണ് അദ്ദേഹം. ഉദയ്പുരിലുണ്ടായ കാറപകടത്തില്‍ തിങ്കളാഴ്ചയാണ് ചൗധരി മരിച്ചത്. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും ഒട്ടേറെ ചിത്രങ്ങള്‍ നിര്‍മിച്ചു. 1988 മുതൽ സൂപ്പർ ഗുഡ് ഫിലിംസ് ബാനറിൽ സിനിമകൾ നിർമ്മിക്കുന്ന വ്യക്തിയാണ് ആർ.ബി ചൗധരി. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി സിനിമകൾ അദ്ദേഹം നിർമിച്ചിട്ടുണ്ട്. കീർത്തി ചക്ര ഉൾപ്പെടെയുള്ള മലയാള സിനിമകൾ അദ്ദേഹമാണ് നിർമിച്ചത്.
രാജസ്ഥാൻ സ്വദേശിയാണ് ചൗധരി. സിനിമാ നിർമാണ രംഗത്തേക്ക് വരുന്നതിന് മുമ്പ് അദ്ദേഹം സ്റ്റീൽ, കയറ്റുമതി, ജ്വല്ലറി വ്യവസായ രംഗങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഗുഡ് നൈറ്റ് മോഹനുമായി ചേർന്ന് 'സൂപ്പർ' ബാനറിൽ ചിത്രങ്ങൾ നിർമ്മിച്ചിരുന്നു.
അവർ പിരിയാൻ തീരുമാനിച്ചതോടെ ചൗധരി 'ഗുഡ് നൈറ്റ്' എന്നതിൽ നിന്ന് 'ഗുഡ്' എടുത്ത് ‘സൂപ്പർ ഗുഡ് ഫിലിംസ്’ എന്ന് നിർമാണക്കമ്പനി പുനർനാമകരണം ചെയ്തു.
തമിഴ്നാട്ടുകാരിയായ മെഹ്ജബീനെയാണ് ചൗധരി വിവാഹം കഴിച്ചത്. ജീവയേയും ജിത്തനേയും കൂടാതെ അദ്ദേഹത്തിന് സുരേഷ് ചൗധരി, ജീവൻ ചൗധരി എന്നിങ്ങനെ രണ്ട് ആൺമക്കൾ കൂടിയുണ്ട്. സുരേഷ് സൂപ്പർ ഗുഡ് ഫിലിംസിനുവേണ്ടി ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ജീവൻ സ്റ്റീൽ കമ്പനി സംരംഭകനാണ്.