കോൽക്കത്ത: പശ്ചിമ ബംഗാളിലെ ദംദമ്മിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആർജി കർ മെഡിക്കൽ കോളേജിൽ കൊല്ലപ്പെട്ട ഡോക്ടറുടെ അമ്മയെ വേദിയിൽ സാക്ഷിയാക്കിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ബംഗാളിലെ പെൺമക്കളുടെ സ്വപ്നങ്ങൾ തകർക്കാൻ ബിജെപി അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ മകളെ ഡോക്ടറാക്കാൻ ആ അമ്മ ഒരുപാട് കഷ്ടപ്പെട്ടു. എന്നാൽ തൃണമൂലിന്റെ 'ജംഗിൾ രാജ്' ആ മകളെ അവരിൽ നിന്ന് തട്ടിയെടുത്തു. നീതിക്ക് വേണ്ടിയുള്ള സ്ത്രീകളുടെ ശബ്ദം അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ആർജി കർ ഇരയുടെ അമ്മ രത്ന ദേബ്നാഥിനെ അവരുടെ ജന്മനാടായ പാനിഹാട്ടിയിൽ ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരോടൊപ്പമാണ് മോദി വേദി പങ്കിട്ടത്.
സന്ദേശ്ഖാലിയിലെ സ്ത്രീപീഡനങ്ങളും ഭൂമി കൈയേറ്റവും ചൂണ്ടിക്കാട്ടിയ മോദി, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ ടിഎംസി പ്രോത്സാഹിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തി. സ്ത്രീകൾ സ്വപ്നം കാണുന്നത് ടിഎംസി ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മേയ് നാലിന് ബിജെപി സർക്കാർ അധികാരത്തിൽ വന്നാൽ സ്ത്രീകൾക്കെതിരെ നടന്ന എല്ലാ അതിക്രമങ്ങളുടെയും ഫയലുകൾ വീണ്ടും തുറക്കും. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരും - ഇതൊരു 'മോദി ഗ്യാരന്റി'യാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
മമത ബാനർജിയുടെ പ്രധാന വോട്ട് ബാങ്കായ വനിതാ വോട്ടർമാരെ ലക്ഷ്യം വെച്ചാണ് ബിജെപി സ്ത്രീ സുരക്ഷാ വിഷയം ഉയർത്തിക്കാട്ടുന്നത്. സന്ദേശ്ഖാലി ഇരയായ രേഖാ പത്രയെ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി മത്സരിപ്പിച്ചിരുന്നുവെങ്കിലും അവർ പരാജയപ്പെടുകയായിരുന്നു. ഇത്തവണ ആർജി കർ വിഷയം ഉയർത്തിക്കാട്ടി തൃണമൂലിനെ പ്രതിരോധത്തിലാക്കാനാണ് ബിജെപി നീക്കം.