തിരുവനന്തപുരം: കാപ്പ കേസിൽപ്പെട്ട് ജയിലിൽ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷയിൽ ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ അന്വേഷണം ആരംഭിച്ചു. വകുപ്പ് മന്ത്രിയോ സെക്രട്ടറിയോ അറിയാതെയാണ് അപേക്ഷയിൽ തീരുമാനമെടുത്തതെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. സുഗതന്റെ അപേക്ഷ തദ്ദേശ വകുപ്പിന്റെ അഭിപ്രായത്തിന് വിടുകയും, കൗൺസിലിന് അവധി പരിഗണിക്കാമെന്ന തദ്ദേശ വകുപ്പിന്റെ നിർദേശം ഉൾപ്പെടുത്തി ആഭ്യന്തര അണ്ടർ സെക്രട്ടറി കത്ത് നൽകുകയുമായിരുന്നു. തദ്ദേശ വകുപ്പിന്റെ ഈ അഭിപ്രായം ആഭ്യന്തര വകുപ്പിന്റെ ഔദ്യോഗിക നിലപാടായി മാറ്റിയതിൽ മന്ത്രി അതൃപ്തി അറിയിച്ചിട്ടുണ്ട്.
അതേസമയം, ആർ. സുഗതന് ആറുമാസത്തേക്ക് അവധി അനുവദിച്ച നടപടിയെ ന്യായീകരിച്ച് തിരുവനന്തപുരം മേയർ വി.വി. രാജേഷ് രംഗത്തെത്തി. അവധി അപേക്ഷ തികച്ചും നിയമപരമാണെന്നും വോട്ടെടുപ്പ് ഏത് രീതിയിൽ വേണമെന്ന് തീരുമാനിക്കാൻ മേയർക്ക് അധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൗൺസിൽ അംഗത്തിന്റെ അംഗത്വം സംരക്ഷിക്കേണ്ടത് മേയറുടെ ഉത്തരവാദിത്തമാണെന്നും ആഭ്യന്തര വകുപ്പിന്റെ സർക്കുലറാണ് ഇതിന് പിൻബലമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, അവധി അനുവദിച്ച നടപടിയുടെ നിയമവശങ്ങൾ വിശദമായി പരിശോധിക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചിട്ടുണ്ട്.