തമിഴകത്തും പുറത്തും മുഴുവൻ ചർച്ചയായിരുന്ന വിജയ്യുടെ വിവാഹമോചനത്തിന് ഏതാണ്ട് പര്യവസനമായിരിക്കുന്നു. വിജയ്യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനം വേണ്ടെന്ന് കുടുംബകോടതിയിൽ അറിയിച്ചതിന് പിന്നാലെയാണ് ദീർഘകാലമായി നിന്ന അഭ്യൂഹങ്ങൾക്ക് പരിസമാപ്തിയായിരിക്കുന്നത്.
ഇരുവരും തമ്മിലുള്ള കുടുംബവിഷയത്തിൽ സമാധാന ചർച്ചകൾക്കായി വിജയ്യുടെ അമ്മ ശോഭയാണ് ഇടപെട്ടതെന്നും സംഗീതയുടെ മനസ് മാറ്റിയതെന്നുമാണ് സൂചന.
തമിഴ്നാട് നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ വിജയ് നേരിട്ട് കോടതിയിൽ ഹാജരായിരുന്നില്ല. ലണ്ടനിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴിയാണ് സംഗീത കോടതി നടപടികളിൽ പങ്കെടുത്തത്.
ജൂണിൽ കേസ് പരിഗണിച്ചപ്പോൾ ഇരുവരോടും നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് കോടതി കർശനമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സുരക്ഷാകാരണങ്ങൾ ചൂണ്ടികാട്ടി വിർച്വലായി ഹാജരാകാൻ അനുവാദം തേടുകയായിരുന്നു താരങ്ങൾ.
അതിനിടെ വിജയ്യുടെ അമ്മ മുന്കൈ എടുത്ത് ഇരുവരെയും ഒന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്നും, ലണ്ടനിൽ നിന്നും സംഗീത തിരിച്ച് വിജയ്യുടെ മാതാപിതാക്കളുടെ വീട്ടിൽ തിരിച്ചെത്തിയെന്നും റിപ്പോർട്ടുകൾ വന്നു. നിലവിൽ ലണ്ടനിൽ തുടരുകയാണ് സംഗീത. വൈകാതെ സംഗീത ചെന്നൈയിൽ എത്തുമെന്നും ഇരുവരും ഇരുവരും ഒരുമിച്ചുള്ള ഒരു ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന.
27 വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കാൻ അനുമതി തേടിയാണ് സംഗീത കോടതിയെ സമീപിച്ചത്.1954-ലെ സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം സംഗീത സമർപ്പിച്ച ഹർജിയിൽ വിജയ്ക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്.
തെന്നിന്ത്യയിലെ പ്രമുഖ നടിയുമായി വിജയ്ക്ക് അവിഹിത ബന്ധമുണ്ടെന്നായിരുന്നു സംഗീതയുടെ പ്രധാന ആരോപണം. ഹർജിയിൽ നടിയുടെ പേര് നേരിട്ട് പരാമർശിച്ചിട്ടില്ലെങ്കിലും, ഇത് തൃഷ കൃഷ്ണനാണെന്ന തരത്തിൽ വലിയ രീതിയിൽ അഭ്യൂഹങ്ങൾ പ്രചരിച്ചു. 2021 ഏപ്രിലിലാണ് ഈ ബന്ധത്തെക്കുറിച്ച് താൻ അറിയുന്നത് എന്നായിരുന്നു സംഗീത ഹർജിയിൽ വെളിപ്പെടുത്തിയത്.
ഈ ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് പലതവണ ഉറപ്പുനൽകിയെങ്കിലും, നടിക്കൊപ്പമുള്ള യാത്രകളും പൊതുപരിപാടികളിലെ പങ്കാളിത്തവും അദ്ദേഹം തുടർന്നുവെന്നും നടി ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിരന്തരം പങ്കുവച്ചത് തനിക്കും മക്കൾക്കും വലിയ രീതിയിൽ മാനസിക വിഷമവും പൊതുസമൂഹത്തിൽ വലിയ അപമാനവുമുണ്ടാക്കിയെന്നും സംഗീത ഹർജിയിൽ ആരോപിച്ചു.