പാലക്കാട്: പീഡന ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കുവേണ്ടി അഞ്ചാംദിവസവും നടത്തിയ തെരച്ചിൽ വിഫലം. പാലക്കാട്ടും തമിഴ്നാട്ടിലും കർണാടകയിലും പ്രത്യേക അന്വേഷണസംഘം തെരച്ചിൽ നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചിട്ടില്ല.
രാഹുൽ പാലക്കാട്ടുനിന്നു മുങ്ങിയ ചുവന്ന കാർ ഒരു ചലച്ചിത്രതാരത്തിന്റേതെന്ന സംശയത്തിൽ കാർ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. ഞായറാഴ്ച പുലർച്ചെ ജില്ലയിലെത്തിയ സംഘം രാഹുലിന്റെ ഫ്ളാറ്റും എംഎൽഎ ഓഫീസും കേന്ദ്രീകരിച്ചു പരിശോധന നടത്തി.
കണ്ണാടിയിൽ തെരഞ്ഞടുപ്പുപ്രചാരണം നടത്തുന്നതിനിടെയാണ് രാഹുൽ ഒളിവിൽ പോയത്. സിസി ടിവി കാമറകളിൽ പതിയാതെ കണ്ണാടിയിലെ ഫ്ളാറ്റിലെത്തി പിന്നീട് ചുവന്ന കാറിൽ ജില്ല വിട്ടെന്നാണ് അന്വേഷണസംഘം കരുതുന്നത്.
അതേസമയം, തെറ്റിദ്ധരിപ്പിക്കാനും തെളിവുനശിപ്പിക്കാനും രാഹുലിന്റെ ഭാഗത്തുനിന്ന് നീക്കം നടക്കുണ്ടെന്നും അന്വേഷണസംഘം കരുതുന്നു. രാഹുൽ മുങ്ങിയ കഴിഞ്ഞ വ്യാഴാഴ്ചത്തെ സിസി ടിവി ദൃശ്യങ്ങൾ ഡിവിആറിൽ നശിപ്പിച്ചനിലയിലാണ്. അപ്പാർട്ട്മെന്റ് കെയർടേക്കറെ സ്വാധീനിച്ച് ഡിലീറ്റ് ചെയ്തെന്നാണു സംശയം.