ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ റാലി നടത്തിയ സ്ഥലത്ത് ശുദ്ധീകരണം നടത്തിയ സംഭവത്തിൽ പട്ടികജാതി-പട്ടികവർഗ നിയമപ്രകാരം എഫ്ഐആർ രേഖപ്പെടുത്തണമെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. തൊട്ടുകൂടായ്മ നിരോധിക്കപ്പെട്ടതാണെന്നും അത് അനുവർത്തിക്കുന്നത് ഭരണഘടനയ്ക്കുമേലുള്ള കുറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശുദ്ധീകരണം എന്നത് തൊട്ടുകൂടായ്മയുടെ മറ്റൊരു പേരാണെന്നു വ്യക്തമാക്കിയ രാഹുൽ, നിയമവിരുദ്ധമായ ഈ പ്രവൃത്തി നടത്തിയവർക്കെതിരേ പ്രധാനമന്ത്രി എത്രയും പെട്ടെന്ന് എഫ്ഐആറിന് ഉത്തരവിടണമെന്നും കോൺഗ്രസ് ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കുറ്റം നടന്ന് 20 ദിവസമായിട്ടും ശുദ്ധീകരണം നടത്തിയവർക്കെതിരേ യാതൊരു കേസും രേഖപ്പെടുത്തിയിട്ടില്ല. അവർക്കെതിരേ നടപടിയുണ്ടായില്ലെങ്കിൽ തങ്ങളുടെ ഭാഗത്തുനിന്ന് കടുത്ത പ്രതികരണമുണ്ടാകുമെന്നും രാഹുൽ മുന്നറിയിപ്പ് നൽകി.രാജ്യത്തുടനീളം ദളിതർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഖാർഗെയ്ക്കെതിരേയുണ്ടായ വിവേചനത്തിൽ നടപടിയെടുക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടത്.
കോൺഗ്രസിന്റെ ദളിത് നേതാവായ ടീക്കാറാം ജൂലി കഴിഞ്ഞ വർഷം രാജസ്ഥാനിലെ അൽവാറിലുള്ള ഒരു ക്ഷേത്രത്തിലെ ചടങ്ങിൽ സംബന്ധിച്ചതിനുശേഷം ഒരു ബിജെപി നേതാവ് അവിടെ ഗംഗാജലം തളിച്ച് ശുദ്ധീകരണം നടത്തിയതും ഹൽദ്വാനിയിൽ കഴിഞ്ഞ എട്ടിനു ഖാർഗെ നടത്തിയ പരിപാടിക്കുശേഷമുണ്ടായ ശുദ്ധീകരണവും ബിഹാർ മുൻ മുഖ്യമന്ത്രിയും ദളിത് നേതാവുമായ ജിതൻ റാം മാഞ്ചി 2014ൽ മധുബനിയിലെ ക്ഷേത്രം സന്ദർശിച്ചതിനുശേഷം ശുദ്ധീകരണം നടന്നെന്ന ആരോപണവും രാഹുൽ വാർത്താസമ്മേളനത്തിൽ ഓർമിപ്പിച്ചു.
ദളിതർ എത്രത്തോളം വിജയിച്ചാലും അവർ വിവേചനം നേരിടുകയാണെന്നും ബിജെപിയും ആർഎസ്എസുമാണ് ഇതു ചെയ്യുന്നതെന്നും രാഹുൽ ആരോപിച്ചു. രാജ്യത്തു രണ്ട് പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. ഒന്ന,് ഭരണഘടനയ്ക്കുവേണ്ടിയുള്ളതും മറ്റൊന്ന് ബിജെപിയുടെയും ആർഎസ്എസിന്റെയും പ്രത്യയശാസ്ത്രവുമാണെന്ന് രാഹുൽ പറഞ്ഞു.