ഗുരുവായൂർ: കിഴക്കേനടയിലെ റെയിൽവേ മേൽപാലത്തിലെ തെരുവുവിളക്കുകൾ പ്രകാശിക്കാതായിട്ട് മാസങ്ങൾ. കണ്ടഭാവമില്ലാതെ അധികൃതർ. ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന മേൽപ്പാലം സന്ധ്യ കഴിഞ്ഞാൽ കൂരിരുട്ടാണ്. വലിയ അപകട സാധ്യതയാണുള്ളത്. ലക്ഷക്കണക്കിന് തീർഥാടകർ എത്തുന്ന ഗുരുവായൂരിന്റെ പ്രവേശന കവാടത്തിലെ മേൽപ്പാലത്തിനാണ് ഈ അവസ്ഥ.
മേൽപാലത്തിൽ ഇരുട്ടായതിനാൽ കാൽനടയാത്രക്കരും സൈക്കിൾ യാത്രക്കാരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. തെരുവ്നായ ശല്യവും ഇവിടെ കൂടുതലാണ്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനാണ് മേൽപ്പാലത്തിന്റെ ചുമതല. ഇവർ ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആക്ഷേപം.
മേൽപ്പാലത്തിലെ റോഡിലും കുഴികൾ രൂപപ്പെട്ടതായും പരാതിയുണ്ട്. എത്രയും വേഗം അധികാരികൾ ഇടപെട്ട് പ്രശ്ന പരിഹാരം ഉണ്ടാക്കണമെന്ന് ഗാന്ധി ദർശന വേദി ഗുരുവായൂർ യൂണിറ്റ് പ്രസിഡന്റ്് ബാലൻ വാറണാട്ട് ആവശ്യപ്പെട്ടു.