പരവൂര്‍: പരവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഒന്നാം പ്ലാറ്റ്ഫോമിന്റെ കിഴക്കു ഭാഗത്തുള്ള വഴി റെയില്‍വേ വേലി കെട്ടി അടച്ചു.
മുനിസിപ്പല്‍ പാര്‍ക്കിനു സമീപത്തെ വഴിയാണ് ഇരുമ്പു വേലി ഉപയോഗിച്ച് കെട്ടിയടച്ചത്.
റെയില്‍വേയുടെ നടപടിയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ദിവസേന നൂറിലേറെ യാത്രക്കാര്‍ ഉപയോഗിക്കുന്ന വഴി സുരക്ഷയുടെ പേരിലാണ് കഴിഞ്ഞ ദിവസം റെയില്‍വേ അടച്ചത്.
ഇതോടെ ഭിന്നശേഷിക്കാരായ യാത്രക്കാരും റെയില്‍വേ ഫുട് ഓവര്‍ ബ്രിഡ്ജിന്റെ പടവുകള്‍ കയറാന്‍ സാധിക്കാത്തവരും ദുരിതത്തിലായി.റെയില്‍വേ സ്റ്റേഷന് വയോജന-ഭിന്നശേഷി സൗഹൃദമാക്കാതെ പ്ലാറ്റ്ഫോമിലേക്കുള്ള വഴി കെട്ടിയടച്ചതിലാണു പ്രതിഷേധം.
റെയില്‍വേ പ്ലാറ്റ്ഫോമുകളില്‍ നിന്ന് അകത്തേക്കും പുറത്തേക്കും പോകാന്‍ റെയില്‍വേ ടെര്‍മിനലിലെ കവാടം മാത്രമാണു നിയമപരമായി അനുവദനീയവും സുരക്ഷിതവുമായ വഴി എന്ന വാദമാണു റെയില്‍വേയുടേത്.എന്നാല്‍ ലിഫ്റ്റ് സംവിധാനമില്ലാത്ത പരവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഒന്നാം പ്ലാറ്റ്ഫോമിന്റെ കിഴക്കു ഭാഗത്തെ പ്രവേശനം തടഞ്ഞതു ഭിന്നശേഷിക്കാരുടെയും പടവുകള്‍ കയറാന്‍ ബുദ്ധിമുട്ടുള്ളവരുടെയും ട്രെയിന്‍ യാത്ര മുടക്കുംപത്തിലധികം എക്സ്പ്രസ്, പാസഞ്ചര്‍ ട്രെയിനുകള്‍ വീതമാണു പരവൂര്‍ സ്റ്റേഷനില്‍ നിര്‍ത്തുന്നത്.
സ്റ്റേഷനില്‍ നിര്‍ത്തിയിടുന്ന ട്രെയിനുകള്‍ ഒഴികെ മറ്റു ട്രെയിനുകളെല്ലാം 2,3 പ്ലാറ്റ് ഫോമുകളിലാണ് എത്തുന്നത്. ഇവിടേക്ക് എത്താന്‍ ഫുട് ഓവര്‍ ബ്രിഡ്ജ് മാത്രമാണ് ഇനി യാത്രക്കാര്‍ക്ക് ഏക ആശ്രയം.മിക്ക ട്രെയിനുകളിലും ഭിന്നശേഷിക്കാരുടെ കോച്ച് ട്രെയിനിന്റെ മുന്‍ഭാഗത്തോ പിന്നിലോ ആയിരിക്കും.
പരവൂരില്‍ ട്രെയിനിറങ്ങി കെഎസ്ഇബി ഓഫീസിന്റെ മുന്നിലെ ബസ് സ്റ്റോപ്പില്‍ നിന്ന് ഉള്‍നാടുകളിലേക്കുള്ള അവസാന ബസ് പിടിച്ചു വീട്ടിലെത്തുന്നവരുടെ യാത്രയും ഇനി ദുരിതത്തിലാകും. പ്രവേശന കവാടം വഴി നടന്നെത്തുമ്പോഴേക്കും ബസ് പോയിട്ടുണ്ടാകുംപരവൂര് റെയില്‍വേ സ്റ്റേഷന്റെ പ്രധാന കവാടത്തിലെ സ്ഥലപരിമിതി കാരണം ഇവിടെ യാത്രക്കാരെ ഇറക്കാനോ കയറ്റാനോ ഒരേ സമയം ഒരു വാഹനത്തിനു മാത്രമേ സ്ഥലം തികയുകയുള്ളൂ.
കിഴക്കു ഭാഗത്തെ പ്രവേശനം തടയുന്നതോടു കൂടി റെയില്‍വേ സ്റ്റേഷന്റെ ടിക്കറ്റ് കൗണ്ടര്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് രാവിലെയും വൈകുന്നേരവും രൂക്ഷമായ തിക്കും തിരക്കുമായിരിക്കും അനുഭവപ്പെടുക.റെയില്‍വേ സ്റ്റേഷന്റെ കിഴക്ക് ഭാഗത്തെ പ്രവേശനം തടഞ്ഞ റെയില്‍വേ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ചെയര്‍പഴ്സൺ ജെ. ജയലാല്‍ ഉണ്ണിത്താന് പരവൂര്‍ റെയില്‍വ സ്റ്റേഷന് മാസ്റ്റര്‍ക്കു നിവേദനം നല്കി.
കെട്ടിയടച്ച ഭാഗത്ത് ഓവര്‍ ബ്രിഡ്ജ് നിര്‍മാണം നടത്തുന്നതുവരെ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്കു കത്ത് നല്‍കുമെന്നും ചെയര്മാന് അറിയിച്ചു.