എക്സ്പ്രസ് ട്രെയിനിൽ ടിക്കറ്റ് പരിശോധനയ്ക്കിടെ നടന്ന ഞെട്ടിക്കുന്ന സംഭവങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവതിയോട് റെയിൽവേ ടിക്കറ്റ് എക്സാമിനർ ടിക്കറ്റ് ചോദിച്ചതിനെ തുടർന്നാണ് പ്രശ്നങ്ങൾ ഉടലെടുത്തത്.
കൈയ്യിൽ സാധുവായ ടിക്കറ്റില്ലാതിരുന്ന യാത്രക്കാരി പണം നൽകി വിഷയം ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയും തന്റെ സഹോദരൻ റെയിൽവേ ജീവനക്കാരനാണെന്ന് അവകാശപ്പെടുകയും ചെയ്തു.
തുടർന്ന് സഹോദരനെ ഫോണിൽ വിളിച്ച് സംസാരിച്ച യുവതി, ടിക്കറ്റ് പരിശോധകൻ തന്നോട് മോശമായി പെരുമാറാൻ ശ്രമിക്കുകയാണെന്ന് ആരോപിക്കുകയായിരുന്നു.
അടിയന്തര ഹെൽപ്പ് ലൈൻ നമ്പറായ 112-ൽ വിളിച്ച് പരാതിപ്പെടുമെന്ന് ഭീഷണിപ്പെടുത്തിയ ഇവർ തന്റെ പേര് രാധിക തിവാരി എന്നാണെന്ന് വെളിപ്പെടുത്തി.
തർക്കം രൂക്ഷമായതോടെ, പരിശോധകൻ തന്നോട് അപമര്യാദയായി പെരുമാറിയെന്നും പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് യുവതി സ്വന്തം വസ്ത്രങ്ങൾ വലിച്ചുകീറുന്നതും ദൃശ്യങ്ങളിൽ കാണാം.
എന്നാൽ, തർക്കത്തിന്റെ തുടക്കം മുതൽ തന്നെ ടിടിഇ തന്റെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയിരുന്നത് കാര്യങ്ങൾ വ്യക്തമാക്കാൻ സഹായിച്ചു.
ടിക്കറ്റിനെച്ചൊല്ലിയുള്ള തർക്കവും അതിനുശേഷമുണ്ടായ സംഭവവികാസങ്ങളും റെക്കോർഡ് ചെയ്തത് കേസിൽ നിർണായക തെളിവാകും.
സംഭവം സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതോടെ ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക അക്കൗണ്ടായ 'റെയിൽവേ സേവ' വിഷയത്തിൽ ഇടപെടുകയും ആവശ്യമായ വിവരങ്ങൾ നൽകാൻ അഭ്യർഥിക്കുകയും ചെയ്തു.
പിഎൻആർ നമ്പറും ഫോൺ നമ്പറും നൽകാനും, റെയിൽമദദ് ആപ്പ് വഴിയോ 139 എന്ന നമ്പറിലോ പരാതി ഉന്നയിക്കാമെന്നും റെയിൽവേ അധികൃതർ അറിയിച്ചിട്ടുണ്ട്.
പൊതുസ്ഥലങ്ങളിൽ ഇത്തരം വ്യാജ ആരോപണങ്ങൾ നേരിടുമ്പോൾ വീഡിയോ ദൃശ്യങ്ങൾ പകർത്തിവെക്കുന്നത് എത്രത്തോളം സുരക്ഷിതമാണെന്നതിനെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് ഈ സംഭവം വഴിതുറന്നിരിക്കുന്നത്.