തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം ശനിയാഴ്ചയോടെ കേരളത്തിൽ പെയ്തുതുടങ്ങാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത മൂന്നു ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് കാലവർഷം പെയ്തു തുടങ്ങാനുള്ള അന്തരീക്ഷ സാഹചര്യങ്ങൾ നിലവിൽ അനുകൂലമാണെന്നാണ് നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
അതേസമയം തെക്കുകിഴക്കൻ അറബിക്കടലിലും മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ചക്രവാതച്ചുഴികളുടെ സ്വാധീനത്താൽ സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും. എന്നാൽ അടുത്ത നാല് ദിവസം സംസ്ഥാനത്ത് എവിടെയും കനത്ത മഴയ്ക്ക് സാധ്യതയില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
അതേസമയം വേനൽമഴ കണക്കിൽ കേരളം ശരാശരിക്കടുത്തെത്തി. ഇന്നലെ വരെ 310.5 മില്ലിമീറ്റർ മഴയാണ് സംസ്ഥാനത്ത് പെയ്യേണ്ടിയിരുന്നത്. ഇതിൽ 282 മില്ലിമീറ്റർ മഴ ഇന്നലെ വരെ പെയ്തു.
ഭൂരിഭാഗം ജില്ലകളിലെയും മഴക്കുറവ് നികത്തപ്പെട്ടു. ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ അധികമഴ പെയ്തതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.