അടവി, തേക്കുതോട്, കൊക്കാത്തോട് മേഖലകളിൽ ഉരുൾപൊട്ടൽ
കോന്നി: വെള്ളിയാഴ്ച രാത്രിയിലെ കനത്ത മഴയിൽ കോന്നിയിലും രൂക്ഷമായ കെടുതികൾ. താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി.
അടവി, തണ്ണിത്തോട്, തേക്കുതോട്, കൊക്കാത്തോട്, അരുവാപ്പുലം, അടച്ചാക്കൽ തുടങ്ങി വനമേഖലയോടുചേർന്നുകിടക്കുന്ന ഗ്രാമങ്ങളിലാണ് വ്യാപക നാശനഷ്ടങ്ങൾ.
തേക്കുതോട്, കൊക്കാത്തോട്, അരുവാപ്പുലം എന്നിവിടങ്ങളിൽ ഇന്നലെ പുലർച്ചെയോടെയാണ് പലയിടങ്ങളിലായി ചെറിയ രീതിയിലുള്ള ഉരുൾപൊട്ടലുകളും ശക്തമായ മണ്ണടിച്ചിലുമുണ്ടായത്. അടച്ചാക്കൽ, തണ്ണിത്തോട് പ്രദേശങ്ങളിൽ മലവെള്ളപ്പാച്ചിലിൽ ഏക്കറുകണക്കിന് കൃഷിഭൂമി ഒലിച്ചുപോയി. കൊക്കാത്തോട്ടിൽ മണ്ണിടിഞ്ഞ് ജീപ്പിനു മുകളിലേക്ക് പതിച്ചു ആൾ നാശം ഇല്ല.
റോഡുകളിലേക്ക് വൻമരങ്ങളും കൂറ്റൻ പാറക്കെട്ടുകളും മണ്ണും ഇടിഞ്ഞുവീണതിനേ തുടർന്ന് കോന്നി-തണ്ണിത്തോട് പാതയിലടക്കം പലയിടത്തും ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ദുരന്തസാധ്യതയുള്ള മലയോര മേഖലകളിൽനിന്ന് ഘട്ടംഘട്ടമായി ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു വരികയാണ്.
അച്ചൻകോവിലാറും കല്ലാറും കരകവിഞ്ഞു
കനത്ത മലവെള്ളപ്പാച്ചിലിൽ അച്ചൻകോവിലാറ്റിലും പോഷകനദിയായ കല്ലാറിലും ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നു. അടവി കുട്ടവഞ്ചി സവാരി കേന്ദ്രവും സമീപപ്രദേശങ്ങളും പൂർണമായും വെള്ളത്തിനടിയിലായി. നദീതീരങ്ങളിൽ താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളുടെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. കൊക്കാത്തോട്, തേക്കുതോട് തുടങ്ങിയ മേഖലകളിൽ എല്ലാം ജലനിരപ്പ് റെക്കോർഡ് ഉയരത്തിലാണ്. പലയിടത്തും തോടുകൾ ഗതിമാറി ഒഴുകുന്നത് ആശങ്ക ഇരട്ടിപ്പിക്കുന്നു.
തോടുകളുടെയും ആറുകളുടെയും തീരങ്ങളിൽ രൂക്ഷമായ നീരൊഴുക്കും തീരമിടിച്ചിലും തുടരുകയാണ്. ഏക്കറുകണക്കിന് വരുന്ന റബർ, വാഴ, കപ്പ കൃഷികൾ പൂർണമായി നശിച്ചു. അടച്ചാക്കൽ, തണ്ണിത്തോട് പ്രദേശങ്ങളിൽ മലവെള്ളപ്പാച്ചിലിനേ തുടർന്ന് ഏക്കറുകണക്കിന് കൃഷിഭൂമി ഒലിച്ചുപോയി. റോഡുകളിലേക്ക് വൻമരങ്ങളും കൂറ്റൻ പാറക്കെട്ടുകളും മണ്ണും ഇടിഞ്ഞുവീണതിനേ തുടർന്ന് കോന്നി - തണ്ണിത്തോട് പാതയിലടക്കം പലയിടത്തും ഗതാഗതം പൂർണമായും തടസപ്പെട്ടു. അരുവാപ്പുലം തേക്കു പ്ലാന്റേഷൻ ഭാഗത്ത് വെള്ളം കയറി ഈ ഭാഗത്ത് പ്രവർത്തിച്ചുവന്ന കോഴിഫാമിൽ വെള്ളം കയറിയതിനേ തുടർന്ന് നൂറിലധികം കോഴികൾ ചത്തു.
തൂമ്പാക്കുളം വനമേഖലയ്ക്കുള്ളിൽ ഉണ്ടായ ഉരുൾപൊട്ടലിനേത്തുുടർന്ന് വൻതോതിൽ വെള്ളവും മണ്ണും കുത്തിയൊലിച്ചെത്തി. ഇതാണ് സമീപ പ്രദേശങ്ങളിൽ പെട്ടെന്ന് ജലനിരപ്പ് ഉയരാൻ ഇടയാക്കിയത്. അരുവാപ്പുലത്തിന് സമീപമുള്ള നെല്ലിക്കാപ്പാറ മേഖലയിലും മലവെള്ളപ്പാച്ചിലിൽ മണ്ണിടിച്ചിൽ ഉണ്ടായി. അട്ടച്ചാക്കൽ അരുവാപ്പുലം മേഖലകളിൽ റോഡിലേക്ക് വെള്ളം കയറിയതിനേതുടർന്ന് പ്രധാന റൂട്ടുകളിലെ ഗതാഗതം തടസപ്പെട്ടു.
ചിറ്റാർ 86ലും ഉരുൾപൊട്ടി
ചിറ്റാർ: 86 ഭാഗത്ത് വെള്ളിയാഴ്ച രാത്രി ഉരുൾപൊട്ടി. ഇതോടെ തോടുകൾ കവിഞ്ഞ് വെള്ളമെത്തി പല വീടുകളിലും വെള്ളം കയറി. സീതത്തോട്, അരുവാപ്പുലം മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളിലും രാത്രിയിൽ വെള്ളം കയറിയിരുന്നു. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റിയിട്ടുണ്ട്.