കോട്ടയം: കാലവർഷം ഒന്നര മാസം പിന്നിടുമ്പോൾ സംസ്ഥാനത്ത് 32 ശതമാനം മഴക്കുറവ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കാലവർഷത്തിൽ ലഭിക്കേണ്ട മഴയിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജൂൺ ഒന്ന് മുതൽ ജൂലൈ 15 വരെയുള്ള ഒന്നര മാസം സംസ്ഥാനത്ത് 973 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ ഈ വർഷം ലഭിച്ചതാകട്ടെ 659.8 മില്ലിമീറ്റർ മഴ മാത്രമാണ്. 2025ൽ ഈ കാലയളവിൽ 15 ശതമാനം മാത്രം മഴക്കുറവ് രേഖപ്പെടുത്തിയ സ്ഥാനത്താണ് ഇക്കൊല്ലം ഇത്രയധികം കുറവുണ്ടായത്.
മഴക്കുറവ് കൂടുതൽ തെക്കൻകേരളത്തിൽ
കാലവർഷം ഒന്നര മാസം പിന്നിടുമ്പോൾ കൂടുതൽ മഴ ലഭിച്ചത് കോഴിക്കോട്ടാണ്. 1043 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. ലഭിക്കേണ്ട മഴയിൽ 21 ശതമാനം കുറവാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. കാസർഗോഡ് ജില്ലയിലും 1000 മില്ലിമീറ്റർ മഴ ഇക്കാലയളവിൽ ലഭിച്ചു. സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത് കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ്. 393.5 മില്ലിമീറ്റർ മഴമാത്രമാണ് കൊല്ലത്ത് ലഭിച്ചത്. തിരുവനന്തപുരത്ത് 403 മില്ലിമീറ്റർ മഴയും.
കാലവർഷക്കാറ്റ് ദുർബലം
സംസ്ഥാനത്തെ മലയോരജില്ലകളായ ഇടുക്കിയിലും വയനാട്ടിലും ഇക്കുറി ആകെ ലഭിക്കേണ്ട മഴയുടെ പകുതിപോലും ലഭിച്ചിട്ടില്ല. ഇടുക്കിയിൽ ഒന്നര മാസത്തിനിടെ ലഭിക്കേണ്ടത് 1121 മില്ലിമീറ്റർ മഴയാണെങ്കിൽ ലഭിച്ചതാകട്ടെ വെറും 491.5 മി.മീ. മാത്രം. 56ശതമാനം മഴക്കുറവാണ് ഇടുക്കിയിൽ മാത്രമുണ്ടായത്. വയനാട്ടിലാകട്ടെ 1143.7 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 463.3 മി.മീ മാത്രമാണ് ലഭിച്ചത്. 59 ശതമാനം മഴക്കുറവാണ് വയനാട്ടിൽ ഉണ്ടായത്.
കാലവർഷക്കാറ്റ് പൊതുവേ ദുർബലമായതിനാലാണ് മലയോരജില്ലകളിൽ മഴ കുറഞ്ഞതെന്ന് സംസ്ഥാന ദുരന്തനിവാരണ വിഭാഗം കാലാവസ്ഥ വിദഗ്ധൻ രാജീവൻ എരിക്കുളം പറഞ്ഞു. എൽനിനോ പ്രതിഭാസത്തെ തുടർന്നാണ് സംസ്ഥാനത്തും മഴയിൽ കുറവുണ്ടായത്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. കാറ്റ് അനുകൂലമായാൽ 18ന് ശേഷം വടക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ട്.
താപനില ഉയരുന്നു
മഴ കുറഞ്ഞതോടെ സംസ്ഥാനത്ത് പലയിടങ്ങളിലും താപനില ഉയരുകയാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സാധാരണ താപനിലയേക്കാൾ രണ്ട് ഡിഗ്രി സെൽഷസ് മുതൽ 4.9 ഡിഗ്രി സെൽഷസ് വരെ വർധിച്ചിട്ടുണ്ട്.
മുൻ വർഷങ്ങളിൽ ജൂൺ ഒന്ന് മുതൽ ജൂലൈ 15 വരെയുള്ള കാലയളവിലെ മഴക്കുറവ് ശതമാനത്തിൽ
വർഷം
2025
2024
2023
2022
2021
2020
ശതമാനം
15%
20%
35%
19%
33 %