ഇലിനോയ്: സെനറ്റിൽ നിന്നും വിരമിക്കുന്ന സെനറ്റർ ഡിക് ഡർബിന് പകരക്കാരനെ കണ്ടെത്താനുള്ള ഇലിനോയി ഡെമോക്രാറ്റിക് പ്രൈമറിയിൽ ഇന്ത്യൻ വംശജനായ കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തിക്ക് വ്യക്തമായ മുന്നേറ്റമെന്ന് പുതിയ പോളിങ് ഫലങ്ങൾ.
എമേഴ്സൺ കോളജും ഡബ്ല്യുജിഎൻ ടിവിയും സംയുക്തമായി നടത്തിയ സർവേയിലാണ് അദ്ദേഹം തന്റെ എതിരാളികളെക്കാൾ ഏറെ മുന്നിലെത്തിയത്. 31 ശതമാനം വോട്ടർമാരുടെ പിന്തുണയോടെയാണ് കൃഷ്ണമൂർത്തി ഒന്നാമതെത്തിയത്.
ലഫ്റ്റനന്റ് ഗവർണർ ജൂലിയാന സ്ട്രാറ്റൺ (10 ശതമാനം), പ്രതിനിധി റോബിൻ കെല്ലി (എട്ട് ശതമാനം) എന്നിവരാണ് തൊട്ടുപിന്നിലുള്ളത്. പ്രൈമറി തെരഞ്ഞെടുപ്പിന് മൂന്ന് മാസത്തിൽ താഴെ മാത്രം ബാക്കി നിൽക്കെ, 46 ശതമാനം വോട്ടർമാരും ആർക്ക് വോട്ട് ചെയ്യണം എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
50 വയസിന് മുകളിലുള്ളവരിലും പുരുഷ വോട്ടർമാരിലുമാണ് കൃഷ്ണമൂർത്തിക്ക് കൂടുതൽ സ്വാധീനമുള്ളത് (ഏകദേശം 41 - 42 ശതമാനം). എന്നാൽ വനിതാ വോട്ടർമാരിൽ പകുതിയോളം പേർ ഇപ്പോഴും ആരെ പിന്തുണയ്ക്കണം എന്നതിൽ അനിശ്ചിതത്വത്തിലാണ്.
ഡെമോക്രാറ്റിക് പാർട്ടിക്ക് വലിയ സ്വാധീനമുള്ള സംസ്ഥാനമായതിനാൽ പ്രൈമറിയിൽ വിജയിക്കുന്ന സ്ഥാനാർഥിക്ക് സെനറ്റിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിലും അനായാസ വിജയം നേടാനാകുമെന്നാണ് വിലയിരുത്തൽ.