തിരുവനന്തപുരം മ്യൂസിയം വളപ്പില്‍ രാജാ രവിവര്‍മ ആര്‍ട്ട് ഗാലറിയിലെ ശീതീകരിച്ച ഹാളിലേക്ക് കടന്നാല്‍ വിസ്മയചിത്രങ്ങളുടെ ലോകമായി. അവിടം അലങ്കരിച്ചിരിക്കുന്ന രവിവര്‍മ ചിത്രങ്ങള്‍ മനസിനു നല്കുന്ന കുളിര്‍മ ചെറുതല്ല. ഓരോ ചിത്രവും എത്ര കണ്ടാലും മതിവരികയുമില്ല. ചരിത്രത്തിന്റെയും കലയുടെയും ഓര്‍മകളുടെയും ധന്യമായ ലോകത്തേക്കാണ് രവിവര്‍മ ചിത്രങ്ങള്‍ തലമുറകളെ നയിക്കുക. ഭാരതീയ ചിത്രകലയില്‍ തനതായൊരു കാലഘട്ടം വരച്ചുചേര്‍ത്ത രവിവര്‍മയുടെ സൃഷ്ടികള്‍ ദിവസവും കാണാനെത്തുന്നത് വിദേശികള്‍ ഉള്‍പ്പെടെ അനേകരാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ചായം പതിഞ്ഞ ചിത്രീകരണങ്ങള്‍ ഗാലറിയുടെ അലങ്കാരമാണ്.
നാടോടി ജീവിതത്തില്‍നിന്ന് രാജകീയ പ്രൗഢിയിലേക്കും അവിടെനിന്ന് പുരാണലോകത്തേക്കും സാധാരണ മനുഷ്യരുടെ മുഖങ്ങളിലേക്കും ആ ചിത്രങ്ങൾ സഞ്ചരിച്ചു. അത്തരത്തില്‍ ആര്‍ട്ട് ഗാലറിയിലെ ഓരോ ചിത്രവും വ്യത്യസ്തമായ കഥകളാണ് ആസ്വാദകരോടു പറയുന്നത്. മ്യൂസിയംവളപ്പിലെ ശ്രീചിത്തിര ആര്‍ട്ട് ഗാലറിയോടുചേര്ന്നു 2025ല്‍ പ്രവര്‍ത്തനമാരംഭിച്ച ആര്‍ട്ട് ഗാലറിയില്‍ മലയാളികളുടെ അഭിമാനമായ രവിവര്‍മയുടെ 54 അമൂല്യചിത്രങ്ങളാണ് പ്രദേശിപ്പിച്ചിരിക്കുന്നത്.
സഹോദരന് സി. രാജരാജവര്മയുമായി ചേര്‍ന്ന് ജന്മനാട്ടില് ഒരു ആര്‍ട്ട് ഗാലറി സ്ഥാപിക്കണമെന്ന് രവിവര്‍മയ്ക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും അത് സാധിച്ചില്ല. എന്നാല്‍ 1935ല്‍ തിരുവനന്തപുരത്ത് ശ്രീ ചിത്തിര തിരുനാള്‍ ആര്‍ട്ട് ഗാലറി സ്ഥാപിച്ചു. 90 വര്‍ഷങ്ങള്‍ക്കുശേഷം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ രവിവര്‍മ ചിത്രങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ച് രാജാ രവിവര്‍മ ആര്‍ട്ട് ഗാലറിയും സജ്ജമാക്കി. സംസ്ഥാന സര്‍ക്കാര്‍ ഗാലറിയിൽ ഏറെ കരുതലോടെയാണ് രവിവര്‍മ ചിത്രങ്ങള്‍ സൂക്ഷിക്കുന്നത്.
ഇന്ത്യന്‍ പാരമ്പര്യവും യൂറോപ്യന്‍ ചിത്രകലയുടെ സാങ്കേതിക മികവും സമന്വയിപ്പിച്ച ചിത്രകാരനായിരുന്നു രവിവര്‍മ. പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും കഥാപാത്രങ്ങളെ കാന്‍വാസിലേക്ക് കൊണ്ടുവന്നപ്പോള്‍ അവ കേവലം ദൈവിക കഥാപാത്രങ്ങള്‍ മാത്രമായിരുന്നില്ല. മനുഷ്യരുടെ വികാരങ്ങളും ആഗ്രഹങ്ങളും സങ്കടങ്ങളും സന്തോഷങ്ങളും അദ്ദേഹം നിറങ്ങളില്‍ ചാലിച്ചു. ആര്‍ട്ട് ഗാലറിയിലെ ‘ജിപ്സി ഓഫ് സൗത്ത് ഇന്ത്യ’ എന്ന ചിത്രം അമേരിക്കയില്‍ നടന്ന ലോകസമാധന സമ്മേളനത്തില്‍ കൊളമ്പിയന്‍ കമ്മീഷന്റെ അവാര്‍ഡിന് അര്‍ഹമായിരുന്നു. ഈ ചിത്രവും പുരസ്കാര സര്‍ട്ടിഫിക്കറ്റും ഗാലറിയില്‍ ഏറെ കരുതലോടെയാണ് സൂക്ഷിച്ചിരിക്കുന്നത്.
ചിത്രത്തില്‍ ദക്ഷിണേന്ത്യന്‍ നാടോടികളുടെ വേഷവിധാനവും മുഖഭാവവും ശരീരഭാഷയും ശ്രദ്ധേയമായി പകര്‍ത്തിയിരിക്കുന്നു. ആ കാലഘട്ടത്തിലെ സാമൂഹികജീവിതത്തിന്റെ ദൃശ്യരേഖയായി ഈ ചിത്രം മാറുന്നു. 1893ല്‍ വരച്ച ചിത്രം വഴിയരികില്‍ ഇരിക്കുന്ന ഒരു നാടോടി കുടുംബത്തെ കേന്ദ്രീകരിച്ചുള്ള രചനയാണ്. 1890ല്‍ ഓയില്‍ പെയിന്റില്‍ വരച്ച കേരളവര്‍മ വലിയകോയിത്തമ്പുരാന്റെ ചിത്രങ്ങള്‍, ദാദാബായ് നവ്റോജിയുടെ എണ്ണച്ചായാചിത്രം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ശേഖരമാണ് സ്ഥാനംപിടിച്ചിരിക്കുന്നത്.
ചിത്രങ്ങളില്‍ ശകുന്തളയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. പിന്നിലേക്ക് തിരിഞ്ഞുനോക്കുന്ന ശകുന്തളയുടെ നോട്ടത്തില്‍ പ്രണയവും കാത്തിരിപ്പും ഒരേസമയം വായിച്ചെടുക്കാം. ഒരു പുരാണകഥാപാത്രത്തെ ചിത്രീകരിക്കുകയെന്നതിനപ്പുറം ഒരു സ്ത്രീയുടെ മനസിന്റെ വൈകാകാരികതയാണ് രവിവര്‍മ വിഖ്യാത ചിത്രത്തില്‍ പകര്‍ത്തിയിരിക്കുന്നത്. ദ്രൗപതിയും സിംഹികയും തുടങ്ങിയ പെയിന്റിംഗുകളിലൂടെ കഥ പറയാനുള്ള രവിവര്‍മയുടെ അപാരപ്രതിഭ പ്രകടമാണ്. ഒരു ചിത്രത്തെ നോക്കുമ്പോള്‍ പിന്നിലെ കഥ അറിയണമെന്ന കൗതുകം ജനിപ്പിക്കുകയാണ് ചിത്രങ്ങളുടെ മറ്റൊരു പ്രത്യേകത. പുരാണവും ചരിത്രവും സാഹിത്യവും ചിത്രങ്ങളിലൂടെ സാധാരണ മനുഷ്യരിലേക്കെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
പുരാണചിത്രങ്ങള്ക്കൊപ്പം ഛായാചിത്രങ്ങളിലും രവിവര്‍മ തതത് മികവ് തെളിയിച്ചു. കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍ ഉള്‍പ്പെടെ വ്യക്തികളുടെ ഛായാചിത്രങ്ങള്‍ ഈ മികവിന്റെ ഉദാഹരണങ്ങളാണ്. മനുഷ്യരുടെ മുഖം ഒരു കഥ പറയുന്ന തരത്തിലാണ് പല ചിത്രങ്ങളും രൂപപ്പെടുത്തിയിരിക്കുന്നത്. എണ്ണച്ചായാ ചിത്രങ്ങള്‍ക്കൊപ്പം പെന്‍സില്‍ സ്കെച്ചുകളും ക്രോമോലിത്തോഗ്രാഫുകളും ചിത്രരചനയെ കൂടുതല്‍ അഴത്തില്‍ അറിയാന്‍ സഹായിക്കുന്നു.
ലോകോത്തര പ്രതിഭ ചിത്രം വരയ്ക്കാന്‍ ഉപയോഗിച്ച ഈസലും മറ്റ് പ്രദര്ശനവസ്തുക്കളും സാധാരണ ചിത്രപ്രദര്‍ശന അനുഭവത്തില്‍നിന്ന് വ്യത്യസ്തമാക്കുന്നു. രവിവര്‍മയുടെ ചിത്രങ്ങള്‍ മാത്രമല്ല, ഒരു കലാകാരന്റെ സൃഷ്ടിപ്രക്രിയയിലേക്കുള്ള എത്തിനോട്ടം കൂടിയാണ് സാധ്യമാകുന്നത്. വ്യക്തിഗത പ്രതിഭയ്ക്കൊപ്പം അദ്ദേഹത്തില്‍നിന്നും വളര്‍ന്നുവന്ന ഒരു കലാപാരമ്പര്യത്തെയും ഗാലറി പരിചയപ്പെടുത്തുന്നു. കാലം മാറിയെങ്കിലും രവിവര്‍മയുടെ ചിത്രങ്ങള്‍ക്കു മുന്നില്‍ നില്ക്കുമ്പോള് അനുഭവപ്പെടുന്ന വിസ്മയത്തിന് ഒരിക്കലും മങ്ങലില്ല. കാന്‍വാസിലെ നിറങ്ങളുടെയും കഥാപാത്രങ്ങളുടെ കണ്ണുകളിലെയും തിളക്കം ഇന്നും അവസാനിച്ചിട്ടില്ല.
മൈസൂര്‍ കളക്ഷന്‍
മൈസൂര്‍ രാജകുടുംബവുമായി ബന്ധപ്പെട്ട ചിത്രങ്ങളില്‍ രവിവര്‍മയുടെ പോര്‍ട്രെയ്റ്റ് കലയുടെ മികവ് വ്യക്തമായി കാണാം. ഗാലറിയിലെ മൈസൂര്‍ കളക്ഷന്‍ ശേഖരത്തിലെ ചിത്രങ്ങളില്‍ രാജകീയ വേഷവിധാനം, ആഭരണങ്ങള്‍, അലങ്കാരങ്ങള്‍, ഭാവങ്ങള്‍ എന്നിവ അതിസൂക്ഷ്മതയോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മുഖസാദൃശ്യം നിലനിര്‍ത്തുന്നതിനൊപ്പം അവരുടെ പദവിയും വ്യക്തിത്വവും ചിത്രത്തില്‍ പ്രകടമാക്കുകയാണ്. വസ്ത്രങ്ങളിലെ മടക്കുകളും ആഭരണങ്ങളിലെ തിളക്കവും പശ്ചാത്തലത്തിലെ ക്രമീകരണവുമെല്ലാം രാജകീയ പ്രൗഢി നല്കുന്നു. കാട്ടാനകളെ തുരത്തുന്ന രംഗമാണ് മൈസൂര്‍ ഖെദ്ദ എന്ന പെയിന്റിംഗില്‍ വ്യക്തമാകുന്നത്. 1906ലാണ് ഈ ചിത്രം വരച്ചത്. അവസാന ചിത്രങ്ങളുടെ കൂട്ടത്തിലാണ് ഇത് ഉള്‍പ്പെടുന്നത്
മിത്തോളജി കാന്‍വാസിലൂടെ
രവിവര്‍മ ചിത്രങ്ങളെ വേറിട്ടുനിര്‍ത്തുന്ന പ്രധാന മേഖല പുരാണചിത്രങ്ങളാണ്. രാമായണം, മഹാഭാരതം, പുരാണങ്ങള്‍ എന്നിവയിലെ കഥാപാത്രങ്ങളെ അദ്ദേഹം മനുഷ്യസഹജമായ വികാരങ്ങളോടെയാണ് അവതരിപ്പിച്ചത്. ശകുന്തള, ദമയന്തി, സീത, ദ്രൗപതി തുടങ്ങിയ കഥാപാത്രങ്ങളുടെ സന്തോഷം, ദുഃഖം, പ്രണയം, വിരഹം തുടങ്ങിയ വികാരങ്ങള്‍ ആസ്വാദക മനസിലേക്ക് നേരിട്ടെത്തുന്നു. ദൈവികവും ഇതിഹാസപരവുമായ കഥാപാത്രങ്ങളെ സാധാരണ മനുഷ്യര്‍ക്ക് പരിചിതമായ രൂപത്തിലും വേഷത്തിലും അവതരിപ്പിച്ചതാണ് രവിവര്‍മയുടെ പുരാണചിത്രങ്ങളെ ജനപ്രിയമാക്കിയത്.
പോര്‍ട്രെയ്റ്റുകള്‍
രവിവര്‍മ പോര്‍ട്രെയ്റ്റുകള്‍ നിരീക്ഷണപാടവത്തിന്റെ മകുടോദാഹരണങ്ങളാണ്. രാജാക്കന്മാര്, രാജകുടുംബാംഗങ്ങള്‍, പ്രമുഖ വ്യക്തികള്‍ തുടങ്ങി വിവിധ സാമൂഹിക പശ്ചാത്തലങ്ങളിലുള്ളവരുടെ ചിത്രങ്ങള്‍ അദ്ദേഹം വരച്ചു. കണ്ണുകളിലെ ഭാവവും മുഖത്തെ സൂക്ഷ്മമായ ചലനങ്ങളും വസ്ത്രധാരണവും പശ്ചാത്തലവും ചേര്‍ന്നാണ് ഓരോ പോര്‍ട്രെയ്റ്റും രൂപപ്പെടുന്നത്. അതുകൊണ്ടുതന്നെ രവിവര്‍മയുടെ പോര്‍ട്രെയ്റ്റുകള്‍ കേവലം വ്യക്തിചിത്രങ്ങളല്ല; ഒരു കാലഘട്ടത്തിലെ മനുഷ്യരുടെയും സാമൂഹിക ജീവിതത്തിന്റെയും ദൃശ്യരേഖകള്‍ കൂടിയാണ്.