കൊച്ചി: നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത്കെയർ പ്രൊവൈഡേഴ്സിന്റെ (എൻഎബിഎച്ച്) അംഗീകാരം നേടുന്ന കേരളത്തിലെ ആദ്യത്തെ ന്യൂറോ ചികിത്സാകേന്ദ്രമെന്ന ബഹുമതി സ്വന്തമാക്കി രാജഗിരി ആശുപത്രി. സമയബന്ധിതവും ഏകോപിതവുമായ സ്ട്രോക്ക് പരിചരണം നൽകുന്നത് പരിഗണിച്ചാണ് വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷന്റെ സഹകരണത്തോടെ നൽകുന്ന ഈ അംഗീകാരം.
സ്ട്രോക്കിനെത്തുടർന്നുള്ള വൈകല്യങ്ങളും മരണനിരക്കും കുറയ്ക്കുന്നതിനായി നടപ്പാക്കുന്ന പ്രോട്ടോക്കോളുകൾക്ക് ലഭിച്ച അംഗീകാരമാണിതെന്ന് രാജഗിരി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി പറഞ്ഞു.
രോഗി ആശുപത്രിയിൽ എത്തുന്നതുമുതൽ ചികിത്സ നൽകുന്നതുവരെയുളള സമയം കുറയ്ക്കുന്നതിനാണ് ഈ പ്രോട്ടോകോളുകൾ പ്രയോജനപ്പെടുത്തുന്നത്. 24 മണിക്കൂറും പ്രവർത്തസജ്ജമായ സ്ട്രോക്ക് യൂണിറ്റിൽ വിദഗ്ധരായ ന്യൂറോളജിസ്റ്റുകളും സ്ട്രോക്ക് പരിചരണത്തിൽ പ്രത്യേക പരിശീലനം നേടിയ സ്റ്റാഫുമുണ്ട്.
മെക്കാനിക്കൽ ത്രോംബെക്ടമി, ഐവി ത്രോംബോളിസിസ് പോലുള്ള ജീവൻ രക്ഷാ ചികിത്സകൾ ഏതുസമയത്തും നൽകാനുള്ള സൗകര്യങ്ങൾ സ്ട്രോക്ക് യൂണിറ്റിൽ ലഭ്യമാണ്. കേരളത്തിലെ ആദ്യത്തെ ഇന്റർവെൻഷണൽ ന്യൂറോളജിസ്റ്റായ ഡോ. ജിജി കുരുട്ടുകുളമാണ് സ്ട്രോക്ക് യൂണിറ്റിന്റെ മേധാവി. സ്ട്രോക്ക് ചികിത്സയുടെ ഗുണനിലവാരം ഉയർത്തുന്നതിൽ പുതിയ മാനദണ്ഡം സ്ഥാപിക്കാൻ രാജഗിരി ആശുപത്രിക്കു കഴിഞ്ഞെന്ന് ഡോ. ജിജി കുരുട്ടുകുളം അഭിപ്രായപ്പെട്ടു.
ലോകത്ത് എവിടെയിരുന്നും സ്ട്രോക്ക് സംബന്ധമായ സംശയങ്ങൾക്കു വിദഗ്ധരായ ഡോക്ടർമാരുടെ സൗജന്യസേവനം ലഭ്യമാക്കുന്ന ടെലി സ്ട്രോക്ക് സംവിധാനവും രാജഗിരിയിലുണ്ട്. ടെലി സ്ട്രോക്ക് സേവനങ്ങൾക്കായി (24 മണിക്കൂർ) 7593066888 എന്ന നമ്പറിൽ ബന്ധപ്പെടണം.