അറ്റ്ലാന്റാ: ആഗോളതലത്തിലെ സംഗീതപ്രേമികൾക്ക് ആത്മീയവും സംഗീതാത്മകവുമായ ഒരു അപൂർവ സായാഹ്നം സമ്മാനിച്ചുകൊണ്ട് "സ്വർഗീയ നാദം' മുഖാമുഖം പരിപാടി വിജയകരമായി സമാപിച്ചു.
ഇന്ത്യൻ ക്രിസ്തീയ സംഗീതരംഗത്തെ പ്രമുഖ താളവാദ്യകലാകാരനും ഗാനരചയിതാവും സംഗീതസംവിധായകനുമായ രാജൻ കോരയുമായി നടത്തിയ സുവർണ സംഗീത സംവാദം ഏറെ ശ്രദ്ധേയമായി.
വെള്ളിയാഴ്ച രാത്രി 8.15ന് (ഇഎസ്ടി) സൂം ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് പരിപാടി അരങ്ങേറിയത്. പി.പി. ചെറിയാന്റെ പ്രാർഥനയോടെയാണ് പരിപാടികൾക്ക് തുടക്കമായത്.
സംഗീത സായാഹ്നത്തിന് അനുഗ്രഹീതമായ ഒരു അന്തരീക്ഷം ഒരുക്കിക്കൊണ്ട് പ്രോഗ്രാം കോഓർഡിനേറ്റർ സണ്ണി പറവെനത് സദസിനെ സ്വാഗതം ചെയ്തു സംസാരിച്ചു. തന്റെ ദീർഘകാല സംഗീത സപര്യയിലെ വിലയേറിയ അനുഭവങ്ങൾ രാജൻ കോര സദസുമായി പങ്കുവച്ചു.
ഗായകസംഘമായ കാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിന്റെ "ഹാർട്ട് ബീറ്റ്സ്' സംഗീതസംഘത്തിന്റെ മുൻ അമരക്കാരനായ അദ്ദേഹം (1980ൽ അംഗമായി, 1992 മുതൽ 2000 വരെ നേതൃത്വചുമതല വഹിച്ചു) ആ കാലത്തെക്കുറിച്ചുള്ള ഓർമകളും ആഗോളതലത്തിൽ നടത്തിയ സംഗീത യാത്രകളെക്കുറിച്ചും ഓർമകളും അനുഭവങ്ങളും വിശദീകരിച്ചു.
കൂടാതെ, സമകാലിക ക്രിസ്തീയ സംഗീതത്തിന്റെ വളർച്ച, സംഗീതത്തിൽ താളവാദ്യങ്ങൾക്കുള്ള പ്രാധാന്യം, ഗാനരചനയിലെയും സംഗീതസംവിധാനത്തിലെയും പുതിയ കാഴ്ചപ്പാടുകൾ എന്നിവയെക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങളും അദ്ദേഹം സദസുമായി പങ്കുവയ്ക്കുകയുണ്ടായി.
"വരുംതലമുറയ്ക്ക് രാജൻ കോരയുടെ സംഗീത ജീവിതവും അനുഭവങ്ങളും വലിയൊരു പ്രചോദനമാണ്' - സംഘാടകർ ആശംസകൾ നേർന്നു.