കോതമംഗലം: ആലുവ-മൂന്നാർ രാജപാത തുറന്നുനൽകണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിലും കോതമംഗലം നഗരസഭയും കീരംപാറ, കുട്ടമ്പുഴ, മാങ്കുളം പഞ്ചായത്തുകളും ചേർന്നു നടത്തിയ പ്രതിഷേധമാർച്ച് കോതമംഗലത്തെ ജനസാഗരമാക്കി. ചെറിയപള്ളി താഴത്തുനിന്ന് പിഡബ്ല്യുഡി ഓഫീസിനു മുന്നിലേക്ക് നടത്തിയ പ്രതിഷേധമാർച്ച് ഫാ.ഡോ. തോമസ് ജെ. പറയിടം ഉദ്ഘാടനം ചെയ്തു.
രാവിലെ പെയ്ത ചാറ്റൽമഴ വകവയ്ക്കാതെയാണു സ്ത്രീകളടക്കമുള്ളവർ മാർച്ചിൽ അണിനിരന്നത്. കോതമംഗലം നഗരസഭ, കീരംപാറ, കുട്ടമ്പുഴ, മാങ്കുളം പഞ്ചായത്തുകളിലെ ജനപ്രതിനിധികളും ആക്ഷൻ കൗൺസിൽ ഭാരവാഹികളും വൈദികരും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും ബാനറിനു കീഴിൽ മുൻനിരയിൽ അണിനിരന്നു. നേതൃനിരയ്ക്കു മുൻനിരയിലായി ആദിവാസി ഉന്നതികളിൽനിന്നുള്ളവർ തങ്ങളുടെ തനത് കലാരൂപമായ ആദിവാസി നൃത്തച്ചുവടുകളും വാദ്യമേളങ്ങളുമായി പങ്കെടുത്തു.
കുട്ടമ്പുഴ, മാങ്കുളം ആദിവാസി ഉന്നതികളിൽനിന്ന് ഉരുമൂപ്പന്മാരുടെയും കാണിക്കാരന്മാരുടെയും നേതൃത്വത്തിലെത്തിയവരും ആവേശത്തോടെ മാർച്ചിൽ പങ്കെടുത്തു. രാജപാത വനംവകുപ്പിന്റേതല്ല തങ്ങളുടേതാണെന്ന് സമരക്കാർ ഒന്നടങ്കം പ്രഖ്യാപിച്ചു. പിഡബ്ലുഡി ഓഫീസിനു മുന്നിൽ നടത്തിയ ധർണ കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. മുൻ എംഎൽഎ എ.കെ. മണി മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോസ് ചിറപ്പറമ്പിൽ, ഫാ. ജോർജ് കൊല്ലംപറമ്പിൽ, കോതമംഗലം മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു , ലീഗൽ അഡ്വൈസർ എ.സി. ദേവസ്യ, ഷാജി പയ്യാനിക്കൽ, യുഡിഎഫ് എറണാകുളം ജില്ലാ കൺവീനർ ഷിബു തെക്കുംപുറം തുടങ്ങിയവർ പ്രസംഗിച്ചു. ഫാ. അഡ്വ. റോബിൻ പടിഞ്ഞാറേക്കുറ്റ്, ആദർശ് പണിക്കർ, പി.എക്സ്. പോൾ, ജില്ലാ പഞ്ചായത്ത് അംഗം ജോമി തെക്കേക്കര, ബ്ലോക്ക്പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ റാണിക്കുട്ടി ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.
►►രാജപാത തുറക്കണം: മാർ മഠത്തിക്കണ്ടത്തിൽ
കോതമംഗലം: സംസ്ഥാന സർക്കാർ ഇച്ഛാശക്തിയോടെ പഴയ ആലുവ-മൂന്നാർ രാജപാത തുറക്കണമെന്ന് ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ആവശ്യപ്പെട്ടു. കോതമംഗലം പിഡബ്ലുഡി ഓഫീസിനു മുന്നിൽ രാജപാത ജനകീയ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധമാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
റവന്യു വകുപ്പിന്റെ അധീനതയിലുള്ള പൊതുമരാമത്ത് റോഡ് വനം വകുപ്പ് അന്യായമായി കൈയേറി കൈവശം വച്ചിരിക്കുന്നത് അനീതിയാണ്. എൻഎച്ച്-85ൽ ഏതെങ്കിലും വിധത്തിൽ തടസം വന്നാൽ ഹൈറേഞ്ച് ഒറ്റപ്പെടും. രാജപാത തുറന്നാൽ ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാൻ സാധിക്കും. റോഡ് സഞ്ചാരയോഗ്യമാക്കിയാൽ സംസ്ഥാനത്തിനാകെ ഉപകാരപ്രദമാണ്. അനന്തമായ ടൂറിസം സാധ്യതയ്ക്കാണ് ഇതു വഴിയൊരുക്കുന്നത്. വിവിധ പഞ്ചായത്തുകളിലെ ആയിരക്കണക്കിന് ജനങ്ങൾക്കും കർഷകർക്കും വിവിധ ഗോത്രവർഗ ഉന്നതികളിൽ താമസിക്കുന്നവർക്കും ഏറെ പ്രയോജനം കിട്ടുന്ന റോഡ് തുറക്കാൻ അടിയന്തരമായി തയാറാകണം. 12 കിലോമീറ്റർ റോഡ് മാത്രമേ രാജപാതയിൽ തടസങ്ങൾ നീക്കി പുനർനിർമിക്കേണ്ടതുള്ളൂ. അതിന് നടപടിയുണ്ടാകണം.
പൊതുമരാമത്ത് വകുപ്പിന്റേതാണു റോഡ് എന്നുള്ളതിന്റെ എല്ലാ രേഖകളും ഉണ്ടായിട്ടും അനധികൃത കൈയേറ്റക്കാരായ വനംവകുപ്പിനെ റോഡിൽനിന്ന് ഇറക്കിവിടാൻ പിഡബ്ല്യുഡി ഡിപ്പാർട്ട്മെന്റിനു ഭയമാണോയെന്നും ബിഷപ് ചോദിച്ചു.
എല്ലാ രാഷ്ട്രീയ കക്ഷികളും രാജപാതയ്ക്ക് അനുകൂലമാണെന്നു പറയുമ്പോൾ വാക്കുകൾക്കപ്പുറത്ത് പ്രവൃത്തികളാണു വേണ്ടത്. ജനങ്ങൾ എത്രമാത്രം രാജപാതയ്ക്കുവേണ്ടി ആഗ്രഹിക്കുന്നു എന്നുള്ളതിന്റെ അടയാളമാണ് ഇവിടെ കൂടിയിരിക്കുന്ന ജനസമൂഹം. രാജപാത തുറക്കുംവരെ സമരരംഗത്തുനിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.