ന്യൂഡൽഹി: ജമ്മുകാഷ്മീരിലെ രജൗരിയിൽ ഭീകരർക്കായി സൈനികനടപടി തുടരുകയാണെന്നു സുരക്ഷാസേന. ഭീകരരെ നേരിടുന്നതിനിടെ 18 സൈനികർ കൊല്ലപ്പെട്ടുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യാജമാണെന്നും അധികൃതർ വ്യക്തമാക്കി.
രജൗരിയിൽ സൈനികനടപടിക്കിടെ വലിയ സ്ഫോടനവും വെടിവയ്പും നടക്കുന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിക്കുന്നത്.
ഈ വീഡിയോയ്ക്കു രജൗരിയിലെ സൈനിക നടപടിയുമായി ബന്ധമില്ലെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കി. യൂറോപ്പിലെ മാൾട്ടയിൽ ഒരു പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിന്റെ ദൃശ്യം ഉപയോഗിച്ചാണ് വ്യാജപ്രചാരണമെന്നും അവർ വ്യക്തമാക്കി.
അതിനിടെ, രജൗരിയിലെ മഞ്ചകോട്ട് സെക്ടറിൽ ഗംഭീർ മുഗ്ലാൻ, ഡോറിമൽ വനമേഖലയിൽ ഭീകരരെ കണ്ടെത്തുന്നതിന് സുരക്ഷാസേന തെരച്ചിൽ തുടരുകയാണ്.
കരസേനയും ജമ്മുകാഷ്മീർ പോലീസും സിആർപിഎഫും സംയുക്തമായാണ് ഓപ്പറേഷൻ ഷേരുവാലി എന്ന പേരിൽ പന്ത്രണ്ടുദിവസമായി തെരച്ചിൽ നടത്തുന്നതെന്നും സുരക്ഷാസേന അറിയിച്ചു.