കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിൽ വൻ കഞ്ചാവ് വേട്ട. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വിൽപന നടത്താൻ ലക്ഷ്യമിട്ടെത്തിച്ച 11 കിലോഗ്രാം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിലായി. ഒഡീഷ സ്വദേശി പ്രസല്‍ പ്രഥാന്(47) ആണ് പിടിയിലായത്.
കോഴിക്കോട് കൊമ്മേരിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഇയാള്‍ ഭുവനേശ്വറില്‍ നിന്ന് മൊത്തമായി കഞ്ചാവ് വാങ്ങി കോഴിക്കോട് നഗരത്തിലും ഫറോക്ക് മേഖലയിലെ വിവിധ ഭാഗങ്ങളിലുമായി ചില്ലറ വില്പന നടത്തി വരികയായിരുന്നു.
പെയിന്റിംഗ് തൊഴിലാളിയായ പ്രതി ഇടയ്ക്കിടെ നാട്ടിൽ പോയി വരാറുണ്ടെന്നും, തിരികെ എത്തുന്നത് കഞ്ചാവുമായാണെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. പരിശോധന ഒഴിവാക്കുന്നതിനായി പുലര്‍ച്ചെ കോഴിക്കോട് എത്തുന്ന സ്ലീപ്പര്‍ ബസുകള്‍ ഉപയോഗിച്ച് രാമനാട്ടുകരയില്‍ ഇറങ്ങി ഓട്ടോറിക്ഷയില്‍ താമസസ്ഥലത്തേക്ക് പോകുന്നതാണ് രീതി.
പ്രസല്‍ പ്രഥാന്റെ രീതികൾ മനസിലാക്കിയ പോലീസ് രാമനാട്ടുകരയില്‍ കാത്തുനിന്ന ശേഷമാണ് ബസില്‍ നിന്ന് ട്രോളി ബാഗുമായി ഇറങ്ങിയ ഇയാളെ കസ്റ്റഡിയിലെടുത്തത്.