ഹുബ്ബള്ളി (കർണാടക): രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചരിത്രമെഴുതി ജമ്മു കാഷ്മീർ. എട്ടുതവണ ചാന്പ്യന്മാരായ കർണാടകയെ അട്ടിമറിച്ച് ജമ്മു കാഷ്മീർ രഞ്ജി ട്രോഫി കന്നി കിരീടം സ്വന്തമാക്കി. ഫൈനലിൽ കർണാടകയെ സമനിലയിൽ തളച്ച് ഒന്നാം ഇന്നിംഗ്സ് ലീഡ് ബലത്തിലാണ് ജമ്മു കിരീടം ചൂടിയത്. മത്സരം സമനിലയിൽ അവസാനിപ്പിക്കാൻ കർണാടക ക്യാപ്റ്റൻ ദേവ്ദത്ത് പടിക്കലിന് ജമ്മു കാഷ്മീർ നായകൻ പരസ് ദോഗ്ര കൈകൊടുത്തപ്പോൾ മറ്റൊരു ചരിത്രം പിറക്കുകയായിരുന്നു.
67 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജമ്മു കാഷമീരിന് കന്നി രഞ്ജി ട്രോഫി കിരീടം. സ്കോർ: ജമ്മു കാഷ്മീർ- ഒന്നാം ഇന്നിംഗ്സ് 584 ഓൾഒൗട്ട്, രണ്ടാം ഇന്നിംഗ്സ് 324/4, കർണാടക ഒന്നാം ഇന്നിംഗ്സ് 293 ഓൾഒൗട്ട്.
ആദ്യ ഇന്നിംഗ്്സിൽ 584 റണ്‍സുയർത്തിയ ജമ്മു, കർണാടകയെ 293 റണ്‍സിന് എറിഞ്ഞിട്ടു. ജമ്മുവിന് 291 റണ്‍സ് ലീഡ് സ്വന്തം. രണ്ടാം ഇന്നിംഗ്സിൽ 342/4 എന്ന നിലയിൽ ജമ്മു ഡിക്ലയർ ചെയ്തു.
4ന് 186 റണ്‍സ് എന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിംഗ്് പുനരാരംഭിച്ച ജമ്മു കാഷമീർ കർണാടകയെ ഞെട്ടിച്ചു. സെഞ്ചുറി നേടിയ ഓപ്പണർ ഖമ്രാൻ ഇഖ്ബാൽ (160*), സഹിൽ ലോത്ര (101*) എന്നിവർ കർണാടക ബൗളർമാർക്ക് പിടികൊടുത്തില്ല. അഞ്ചാം വിക്കറ്റിൽ കൂറ്റൻ കൂട്ടുകെട്ട് പടുത്തുയർത്തി. അവസാന ദിനം ഒരു വിക്കറ്റ് പോലും വീഴ്ത്താനാകാതെ കർണാടക ബൗളർമാർ വലഞ്ഞതോടെ ക്യാപ്റ്റൻ ദേവ്ദത്ത് പടിക്കൽ മത്സരം സമനിലയിൽ പിരിയാൻ തീരുമാനിക്കുകയായിരുന്നു. അപ്പോഴേക്കും ജമ്മുവിന്റെ സ്കോർ നാല് വിക്കറ്റ് നഷ്ടത്തിൽ 324 റണ്‍സിൽ എത്തിയിരുന്നു.
1959-60 സീസണിലായിരുന്നു രഞ്ജി ട്രോഫിയിൽ ജമ്മു കാഷ്മീരിന്റെ അരങ്ങേറ്റം. 23 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ടൂർണമെന്റിലെ ആദ്യ ജയം ജമ്മു നേടിയത്. 1982-83 സീസണിൽ സർവീസസിനെ തോൽപ്പിച്ചു. അതിനു ശേഷവും ആഭ്യന്തര ക്രിക്കറ്റിൽ കാര്യമായ ചലനമുണ്ടാക്കാൻ ജമ്മുവിന് സാധിച്ചില്ല.
2014ൽ അന്ന് ആഭ്യന്തര ക്രിക്കറ്റിലെ ശക്തരായിരുന്ന മുംബൈയെ അവരുടെ തട്ടകത്തിൽ അട്ടിമറിച്ചതോടെ ജമ്മുവിനെ ക്രിക്കറ്റ് ലോകം ശ്രദ്ധിച്ചുതുടങ്ങി. വൈകാതെ വിവിധ ആഭ്യന്തര ടൂർണമെന്റുകളിലെ നോക്കൗട്ട് റൗണ്ടുകളിൽ ജമ്മു സാന്നിധ്യം അറിയിച്ചു. എങ്കിലും ഒരു ടൂർണമെന്റിൽ പോലും ജേതാക്കളാകാനോ ഫൈനലിൽ കടക്കാനോ അവർക്കു സാധിച്ചില്ല. 67 വർഷം നീണ്ട ആ കാത്തിരിപ്പാണ് ഈ സീസണിൽ അവസാനിച്ചത്.
ശക്തരുടെ ഗ്രൂപ്പിൽ
മുംബൈ, ഡൽഹി, ഹൈദരാബാദ് തുടങ്ങി കരുത്തരായ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ഡിയിലായിരുന്നു ജമ്മു കാഷ്മിർ ടൂർണമെന്റിനിറങ്ങിയത്. ഗ്രൂപ്പ് റൗണ്ടിൽ മൂന്ന് ജയമടക്കം 24 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിൽ പ്രവേശിച്ചു.
ക്വാർട്ടർ ഫൈനലിൽ മധ്യപ്രദേശിനെ 56 റണ്‍സിന് തോൽപ്പിച്ച് ജമ്മു സെമി ഉറപ്പിച്ചു. പിന്നാലെ ബംഗാളിനെ അവരുടെ തട്ടകത്തിൽ വീഴ്ത്തി ഫൈനലിൽ കടന്നു. ആദ്യ ഫൈനലിൽ കരുത്തരായ കർണാടകയെ സമനിലയിൽ തളച്ച് ഒന്നാം ഇന്നിംഗ്സ് ലീഡിൽ കിരീടം ഉയർത്തി.
ഒമർ അബ്ദുള്ള സാക്ഷി
ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ബിസിസിഐ പ്രസിഡന്റ് മിഥുൻ മൻഹാസും കാഷ്മീർ കിരീട നേട്ടത്തിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.
ഫൈനൽ കാണാൻ യാത്രതിരിക്കും മുന്‍പ് ഒരു ആഭ്യന്തര ക്രിക്കറ്റ് മത്സരം ഇത്രയും ശ്രദ്ധയോടെ ഞാൻ നീരീക്ഷിച്ചിട്ടില്ല എന്ന് അദ്ദേഹം സോഷ്യൽ മീഡയയിൽ കുറിച്ചിരുന്നു.
ഇതൊരു പുതിയ തുടക്കമാണ്. കാഷ്മീരിലെ യുവതാരങ്ങൾക്ക് ഈ വിജയം വലിയ ആത്മവിശ്വാസം നൽകുമെന്ന് ബിസിസിഐ പ്രസിഡന്റ മിഥുൻ മൻഹാസ് പറഞ്ഞു.
അഞ്ച് കോടി സമ്മാനം
രഞ്ജി ട്രോഫി ചാന്പ്യന്മാരായ ജമ്മു കാഷ്മീരിന് അഞ്ച് കോടി രൂപ സമ്മാനത്തുകയായി ലഭിക്കും. റണ്ണേഴ്സ് അപ്പായ കർണാടകയ്ക്ക് മൂന്ന് കോടി രൂപയും ലഭിക്കും.