തിരുവനന്തപുരം: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ അപ്പീലിൽ ഹൈക്കോടതിയിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ച് സംസ്ഥാന സർക്കാർ. മുതിർന്ന അഭിഭാഷകൻ പി. വിജയഭാനുവിനെയാണ് സ്പെഷൽ പ്രോസീക്യൂട്ടറായി നിയമിച്ചത്.
വിചാരണ കോടതിയുടെ ശിക്ഷ വിധിക്കെതിരെ പ്രതികൾ സമർപ്പിച്ച അപ്പീലുകളിലാണ് നിയമനം. രഞ്ജിത്തിന്‍റെ കുടുംബം ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം എന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം. നേരത്തെ മാറാട് കേസടക്കമുള്ളവയിൽ സ്പെഷൽ പ്രോസിക്യൂട്ടറായിരുന്നു വിജയഭാനു.
2021 ഡിസംബർ 19-നാണ് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽക്കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടിക്കൊന്നത്.