ന്യൂഡൽഹി: കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസിനെതിരേ രൂക്ഷവിമർശനവുമായി ബിജെപി.
വന്ദേമാതരം ആലപിക്കുന്നതിനിടെ നിർത്താൻ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആവശ്യപ്പെടുന്ന വീഡിയോ ചൂണ്ടിക്കാട്ടിയാണ് ബിജെപി രംഗത്തെത്തിയത്.
സംഭവത്തിൽ കോൺഗ്രസ് രാജ്യത്തോടു ക്ഷമാപണം നടത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് തുടങ്ങിയ പ്രമുഖ നേതാക്കൾ ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യദിന ചടങ്ങിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ടു വരികൾ ആലപിച്ചു കഴിഞ്ഞപ്പോൾ, നിർത്താൻ സോണിയ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കൈകൊണ്ട് ആംഗ്യം കാണിക്കുന്ന ദൃശ്യങ്ങളാണു വിവാദമായത്.
രാജസ്ഥാനിലെ ചിറ്റോർഗഡിൽ നടന്ന പൊതുപരിപാടിയിലാണ് അമിത് ഷാ കോൺഗ്രസിനെതിരേ ആഞ്ഞടിച്ചത്. കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചുവെന്നും അല്പമെങ്കിലും ലജ്ജ അവശേഷിക്കുന്നുണ്ടെങ്കിൽ ബങ്കിം ചന്ദ്ര ചാറ്റർജിയുടെ അനശ്വര സ്മരണയോടും രാജ്യത്തെ ജനങ്ങളോടും കൈകൂപ്പി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പിൻതലമുറക്കാരനായ ബിജെപി എംഎൽഎ സുമിത്രോ ചാറ്റർജി, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി തുടങ്ങിയവരും കോൺഗ്രസ് നേതാക്കൾ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു. സംഭവത്തിൽ സോണിയ ഗാന്ധിക്കെതിരേ മംഗളൂരുവിലെ ഉർവ പോലീസ് സ്റ്റേഷനിൽ ബിജെപി പരാതിയും നൽകിയിട്ടുണ്ട്.
അതേസമയം, ഭരണപരാജയങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനാണ് ബിജെപി ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്നതെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. 2024 ഡിസംബർ 17ന് രാജ്യസഭയിൽ അംബേദ്കറെ അപമാനിച്ചയാളാണ് അമിത് ഷായെന്നും മാപ്പു പറയണമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന തള്ളിക്കളയുന്നുവെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിൽ കുറിച്ചു. 2002 ജനുവരി വരെ സ്വന്തം ആസ്ഥാനത്തു ത്രിവർണ പതാക ഉയർത്തുന്നത് ഉചിതമല്ലെന്നു കരുതിയിരുന്ന പ്രത്യയശാസ്ത്രത്തിൽനിന്ന് വരുന്നയാളാണ് അമിത് ഷായെന്നും ജയ്റാം രമേശ് പരിഹസിച്ചു.