ന്യൂഡൽഹി: ഡൽഹിയിലെ ലൂട്ട്യൻസ് ബംഗ്ലാവ് മേഖലയിലുള്ള കേന്ദ്രമന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായി 2025-26 സാമ്പത്തികവർഷം സർവകാല റിക്കാർഡ് തുക ചെലവഴിച്ചതായി വിവരാവകാശ രേഖ. 92.35 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവർഷം ഇതിനായി ചെലവായത്. വാർത്താ ഏജൻസിയായ പിടിഐ നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി സെൻട്രൽ പബ്ലിക് വർക്സ് ഡിപ്പാർട്ട്മെന്റാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.
2014-15ൽ ചെലവഴിച്ച 27.47 കോടി രൂപയേക്കാൾ മൂന്നിരട്ടിയിലധികമാണ് നിലവിലെ തുക. 2014-15 മുതൽ 2025-26 വരെയുള്ള കാലയളവിൽ മന്ത്രിമാരുടെ വസതികളുടെ നവീകരണത്തിനായി സിപിഡബ്ല്യുഡി വഴി സർക്കാർ ആകെ 547.68 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.
1912നും 1930നും ഇടയിൽ ബ്രിട്ടീഷ് ഭരണകാലത്തു നിർമിച്ചവയാണ് ഈ ബംഗ്ലാവുകളിൽ ഭൂരിഭാഗവും. 80 മുതൽ 100 വർഷം വരെ പഴക്കമുള്ളതിനാൽ ഇവയിൽ പലതും നിലവിൽ സുരക്ഷിതമല്ല.
ചോർച്ച, ചിതൽ ശല്യം, കാലപ്പഴക്കം ചെന്ന ഇലക്ട്രിക്കൽ-പ്ലംബിംഗ് സംവിധാനങ്ങൾ, തറയോടുകളുടെ തകരാറുകൾ എന്നിവയാണ് നിരന്തരം അറ്റകുറ്റപ്പണികൾ ആവശ്യമായി വരുന്നതിനു പ്രധാന കാരണം.
നിർമാണ സാമഗ്രികളുടെ വിലക്കയറ്റവും വിശാലമായ കോമ്പൗണ്ടുകൾ പരിപാലിക്കുന്നതിനുള്ള ഉയർന്ന ചെലവും തുക വർധിക്കാൻ കാരണമായി.
കേന്ദ്രമന്ത്രിസഭയിൽ 72 മന്ത്രിമാരാണുള്ളത്. ഇതനുസരിച്ച് കഴിഞ്ഞ സാമ്പത്തികവർഷം ഒരു മന്ത്രിയുടെ വസതിക്കായി ശരാശരി 1.2 കോടി രൂപയോളം ചെലവഴിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ മന്ത്രിമാരല്ലാത്ത എംപിമാരുടെയോ മറ്റ് ഉദ്യോഗസ്ഥരുടെയോ വസതികളുടെ ചെലവുവിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നില്ല.
ന്യൂഡല്‍ഹിയുടെ രൂപകല്പനയില് പ്രധാന പങ്കുവഹിച്ചിട്ടുള്ള ബ്രിട്ടീഷ് ആര്‍ക്കിടെക്ട് എഡ്വിന് ലുട്ട്യന്‍സും ബ്രിട്ടീഷ് പൊതുമരാമത്ത് വകുപ്പിലെ ആര്ക്കിടെക്ടുകളുമാണ് വാസ്തുഭംഗി നിറഞ്ഞ ഈ ബംഗ്ലാവുകള്‍ പണിതീര്‍ത്തത്.
സ്വാതന്ത്ര്യാനന്തരം ഈ കെട്ടിടങ്ങള്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഉപയോഗത്തിനായി മാറ്റിയെടുക്കുകയുണ്ടായി. ഇപ്പോള്‍ മന്ത്രിമാരെ കൂടാതെ പാര്‍ലമെന്റ് അംഗങ്ങള്‍, മുതിര്‍ന്ന ജഡ്ജിമാര്‍, ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ ഔദ്യോഗിക വസതികളാണ് ഈ ബംഗ്ലാവുകള്‍. ഈ വസതികള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശത്തെ ല്യൂട്ടന്‍സ് ബംഗ്ലാവ് സോണ്‍ എന്നാണു വിളിക്കുന്നത്.