മുംബൈ: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണായകമായ വ്യാപാര കരാർ പ്രഖ്യാപനം ഇന്ത്യൻ സാമ്പത്തിക വിപണിക്ക് നൽകിയത് പുത്തൻ ഉണർവ്. കരാറിന്റെ ഭാഗമായി അമേരിക്കൻ തീരുവകൾ കുറച്ചതോടെ ഓഹരി വിപണിയിൽ വൻ കുതിച്ചുചാട്ടവും രൂപയുടെ മൂല്യത്തിൽ ഏഴ് വർഷത്തിനിടയിലെ ഏറ്റവും മികച്ച ഏകദിന നേട്ടവും രേഖപ്പെടുത്തി.
കേന്ദ്ര ബജറ്റ് ദിനത്തിൽ സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് വർദ്ധിപ്പിച്ചതിനെത്തുടർന്ന് ഓഹരി വിപണിക്ക് 10,000 പോയിന്റിലധികം ഇടിവ് നേരിട്ടിരുന്നു. എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ബിഎസ്ഇ സെൻസെക്സ് 2,072.67 പോയിന്റ് (2.54%) ഉയർന്ന് 83,739.13-ൽ വ്യാപാരം അവസാനിപ്പിച്ചു. ഒരു ഘട്ടത്തിൽ സെൻസെക്സ് 4,200 പോയിന്റിലധികംകുതിച്ച് 85,871.73 വരെ എത്തിയിരുന്നു. എൻഎസ്ഇ നിഫ്റ്റി 639.15 പോയിന്റ് ഉയർന്ന് 25,727.55-ലാണ് ക്ലോസ് ചെയ്തത്.
ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് കുതിപ്പാണ് നടത്തിയത്. ഏകദിന വ്യാപാരത്തിൽ 117 പൈസ (1.28%) വർധിച്ച് രൂപ 90.32 എന്ന നിലവാരത്തിലെത്തി. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിലെ രൂപയുടെ ഏറ്റവും മികച്ച ഏകദിന നേട്ടമാണിത്. അമേരിക്കയുമായുള്ള വ്യാപാര അനിശ്ചിതത്വം നീങ്ങിയത് കറൻസി വിപണിയിൽ വലിയ ആശ്വാസമാണ് നൽകിയത്.
ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയിരുന്ന തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായാണ് കുറച്ചത്. വിപണിയിലെ കുതിപ്പിലൂടെ നിക്ഷേപകരുടെ ആസ്തിയിൽ ഒറ്റ ദിവസം കൊണ്ട് 12 ലക്ഷം കോടി രൂപയുടെ വർധനവുണ്ടായതായാണ് കണക്കുകൾ. 2018-ന് ശേഷമുള്ള ഏറ്റവും വലിയ ഏകദിന കുതിപ്പാണ് രൂപ നടത്തിയത്.
അമേരിക്കയുമായുള്ള കരാർ യാഥാർത്ഥ്യമായതോടെ ഐടി, ഫാർമ, ടെക്സ്റ്റൈൽസ് തുടങ്ങിയ കയറ്റുമതി കേന്ദ്രീകൃത മേഖലകൾ വരും ദിവസങ്ങളിൽ കൂടുതൽ നേട്ടമുണ്ടാക്കുമെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്.