കൊച്ചി: എൽഡിഎഫ് സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ. കേരളത്തെ തകർത്ത 2018ലെ മഹാപ്രളയം മനുഷ്യനിർമിതമെന്ന് മാത്യു കുഴൽനാടൻ. മന്ത്രി കെ. കൃഷ്‌ണൻകുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ടുകൊണ്ടാണ് മാത്യു കുഴൽനാടന്‍റെ ആരോപണം.
ഡാമുകൾ തുറക്കാതിരുന്നത് ഉദ്യോഗസ്ഥരുടെ അഴിമതി എന്നാണ് ശബ്ദരേഖയിൽ. തോട്ടപ്പള്ളി സ്‌പിൽവേ തുറക്കാതിരുന്നത് മേരിമാതാ എന്ന കൺസ്ട്രക്ഷൻ കമ്പനിക്ക് വേണ്ടിയാണ്. ഇതിൽ മാത്യു ടി. തോമസിനും പങ്കുണ്ടെന്നാണ് കൃഷ്ണൻകുട്ടി പറയുന്നത്. പ്രളയകാലത്ത് ജലസേചന വകുപ്പ് മന്ത്രിയാണ് കെ. കൃഷ്ണൻകുട്ടി.
തോട്ടപ്പള്ളി സ്‌പിൽവേ ഒരു മാസം മുമ്പ് തുറക്കേണ്ടതാണ്. അത് തുറന്നാൽ താഴെയുള്ള മണൽത്തിട്ട് വെള്ളംകൊണ്ടുപോകും. മേരിമാതായെന്ന കരാർ കമ്പനിയാണ് കരാർ എടുത്തത്. ക്യൂബിക് മീറ്ററിന് 62 രൂപയ്ക്കാണ് അത് കൊടുത്തത്. മറിച്ചുവിറ്റാൽ 2,000 രൂപ കിട്ടും.
എല്ലാ ചെലവും കഴിഞ്ഞ് 300 കോടിയെങ്കിലും കിട്ടും. അവന് വേണ്ടിയാണ് തുറക്കാതായത്. ജോഷിയെന്ന് പറഞ്ഞ ചീഫ് എൻജിനിയറും മാത്യു ടി. തോമസും ചേർന്നാണ് ഇതെല്ലാം ചെയ്‌തത്. അങ്ങനെ പുണ്യവാനൊന്നും ചമയേണ്ട എന്നാണ് കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖയിൽ പറയുന്നത്.