നയ്പിഡോ: തടവിൽക്കഴിയുന്ന മ്യാന്മർ നേതാവ് ഓംഗ് സാൻ സൂ ചിക്ക് നീണ്ട അഞ്ചു വർഷത്തിനിടെ പുറംലോകവുമായി ബന്ധപ്പെടാൻ അനുമതി നൽകി പട്ടാളഭരണകൂടം.
റെഡ്ക്രോസ് ഇന്റർനാഷണൽ കമ്മിറ്റി (ഐസിആർസി) പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താനാണു സർക്കാർ അനുമതി നൽകിയത്. തടവിലാക്കപ്പെട്ടതിനു ശേഷം ആദ്യമായാണ് പുറത്തുനിന്നുള്ള ആളുകളെ കാണാൻ സൂ ചിയെ അനുവദിക്കുന്നത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പട്ടാളഭരണകൂടം പുറത്തുവിട്ടു.
2021ൽ സൂചിയുടെ സർക്കാരിനെ അട്ടിമറിച്ചതിനു പിന്നാലെ പട്ടാളം ഇവരെ തടവിലാക്കുകയായിരുന്നു. 33 വർഷം തടവിനു ശിക്ഷിച്ചെങ്കിലും പിന്നീട് ഇത് വീട്ടുതടങ്കലാക്കി ചുരുക്കി. സൂ ചി ജീവിച്ചിരിപ്പുണ്ടെന്നും ആരോഗ്യവതിയാണെന്നും സൈന്യം ആവർത്തിച്ച് പറഞ്ഞിരുന്നെങ്കിലും തെളിവുകൾ പുറത്തുവിട്ടിരുന്നില്ല.
എൺപത്തിയൊന്നുകാരിയായ സൂ ചിയുടെ ആരോഗ്യം സംബന്ധിച്ച ആശങ്കയുയർത്തി മകൻ കിം അരിസ് നടത്തിയ കാംപയിന്റെ ഫലമായാണ് രാജ്യാന്തര പ്രതിനിധികളുമായി കൂടിക്കാഴ്ചയ്ക്ക് ഭരണകൂടം അവസരമൊരുക്കിയത്. ഐസിആർസി പ്രതിനിധി ആർനോഡ് ഡി ബെയ്ക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സൂ ചിയെ സന്ദർശിച്ചത്. കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ സർക്കാർ പുറത്തുവിട്ടിട്ടില്ല.