മനാമ: ബഹ്റൈനിലെ പ്രമുഖ വ്യവസായ-ഊർജ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ഞായറാഴ്ച പുലർച്ചെയാണ് ഗൾഫ് പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കമ്പനി (ജിപിഐസി), ബാപ്കോ എനർജീസ് എന്നിവയ്ക്ക് നേരെ ആക്രമണമുണ്ടായത്.
ആക്രമണത്തെത്തുടർന്ന് ജിപിഐസിയുടെ പ്രവർത്തന യൂണിറ്റുകളിലും ബാപ്കോയുടെ ഒരു സ്റ്റോറേജ് ടാങ്കിലും തീപിടുത്തമുണ്ടായി. ഉടൻ തന്നെ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് യൂണിറ്റുകളും അടിയന്തര രക്ഷാസേനയും ചേർന്ന് തീയണയ്ക്കുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.
ആക്രമണത്തിൽ ആർക്കും പരിക്കുകളോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ പ്ലാന്റുകളും അനുബന്ധ മേഖലകളും സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചു. പ്ലാന്റുകളുടെ പ്രവർത്തനത്തെ ആക്രമണം എത്രത്തോളം ബാധിച്ചു എന്നറിയാൻ വിദഗ്ധ സംഘം നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണ്. ജീവനക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് കമ്പനികൾ വ്യക്തമാക്കി.
സിവിൽ ഡിഫൻസും സർക്കാർ ഏജൻസികളും സംയുക്തമായി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. മേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബഹ്റൈനിലെ ഊർജ കേന്ദ്രങ്ങൾക്ക് നേരെ ഇത്തരമൊരു നീക്കം ഉണ്ടായിരിക്കുന്നത്. പ്രദേശത്തെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കർക്കശമാക്കിയിട്ടുണ്ട്.