ന്യൂഡൽഹി: ഗുജറാത്തിലെ അംഗീകാരം ലഭിക്കാത്ത ആറ് പ്രാദേശിക പാർട്ടികൾക്ക് 2023-24 സാമ്പത്തികവർഷം 1700.78 കോടി രൂപ സംഭാവനയായി ലഭിച്ചെന്നു റിപ്പോർട്ട്.
ബിജെപി ഒഴികെയുള്ള ദേശീയ പാർട്ടികളായ കോൺഗ്രസ്, സിപിഎം, ആം ആദ്മി പാർട്ടി, ബഹുജൻ സമാജ് പാർട്ടി, നാഷണൽ പീപ്പിൾസ് പാർട്ടി എന്നിവർക്ക് ഒരുമിച്ച് 2023-24 വർഷത്തിൽ 1480.43 കോടി രൂപയാണു ലഭിച്ചതെന്നിരിക്കെയാണ് അംഗീകാരമില്ലാത്ത ആറ് പ്രാദേശിക പാർട്ടികൾക്ക് ഇവരേക്കാൾ കൂടുതൽ സംഭാവന ലഭിച്ചിരിക്കുന്നത്.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇവർ നിർത്തിയത് 15 സ്ഥാനാർഥികളെയാണെന്നും പല പാർട്ടി ഓഫീസുകളും പൂട്ടിക്കിടന്ന് പേപ്പറുകളിൽ മാത്രമാണു പ്രർത്തിക്കുന്നതെന്നും ബിബിസി ഹിന്ദി നടത്തിയ അന്വേഷണാത്മക റിപ്പോർട്ടിൽ പറയുന്നു.
ആറു പ്രാദേശിക പാർട്ടികളിൽ ഏറ്റവും കൂടുതൽ സംഭാവന ലഭിച്ച ആം ജൻമത് പാർട്ടിക്ക് 2023-24 വർഷം 620.24 കോടി രൂപ ലഭിച്ചപ്പോൾ ഇവർ 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ നിർത്തിയത് ഒരേയൊരു സ്ഥാനാർഥിയെ മാത്രമാണ്.
അപൂർവമായി മാത്രം തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിരിക്കുന്ന ഗുജറാത്തിലെ പത്ത് അജ്ഞാത പാർട്ടികൾക്ക് 2019-20നും 2023-24നും ഇടയിൽ 4300 കോടി രൂപ സംഭാവന ലഭിച്ചതായി കഴിഞ്ഞവർഷം ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്കറും റിപ്പോർട്ട് ചെയ്തിരുന്നു.