ഹൈദരാബാദ്: ഭർത്താവിന്റെ പുനർവിവാഹത്തെ തുടർന്നുണ്ടായ മനോവിഷമത്തിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി. ബോഡ പ്രവീണിന്റെ ഭാര്യ എസ്. ബനോത്ത് ശ്രാവന്തി (29), മക്കളായ കാർത്തിക് (12), കൗശിക് (10) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഏകദേശം 13 വർഷം മുമ്പായിരുന്നു ബോഡയുടെയും ബനോത്തിന്റെയും വിവാഹം. ഇയാൾ മറ്റൊരു വിവാഹം കഴിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു.
കുറച്ച് ദിവസങ്ങൾക്കു മുന്പ് ബനോത്തും മക്കളും വാറങ്കലിലുള്ള യുവതിയുടെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയിരുന്നു. എന്നാൽ കുടുംബത്തിലെ മുതിർന്നവർ ഇടപെട്ട് തിങ്കളാഴ്ച രാത്രി ബനോത്തിനെയും മക്കളെയും ബോഡക്കൊപ്പം ഹൈദരാബാദിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ബോഡ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് അയൽക്കാരുടെ സഹായത്തോടെ വാതിൽ തകർത്ത് വീടിനുള്ളിൽ കയറിപ്പോൾ ബനോത്തിനെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി അയച്ചു.ബോഡക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.