നോന്പുകാലത്തിന്റെ പ്രധാന ധ്യാനവിഷയമാണ് അനുതാപം. അനുതാപത്തോടു ചേർന്നാണ് ചിലപ്പോൾ ബൈബിൾ അനുഗ്രഹങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്, പ്രത്യേകിച്ച് ഏശയ്യയുടെ വെളിപാടുകളിൽ. അനുസരിച്ചാൽ അഥവാ അനുതപിച്ചാൽ നീ അനുഗ്രഹം പ്രാപിക്കും (ഏശ 1:19).
പലപ്പോഴും നോന്പുകാലം അനുഗ്രഹത്തിന്റെ കാലമാകുന്നതും ഈ ഒരു അർഥത്തിലാണ്. പക്ഷേ, ഈ അനുഗ്രഹത്തിന്റെ കാര്യത്തിൽതന്നെ നമ്മൾ ചിലപ്പോൾ പിന്നിലായി പോകാറുണ്ട്. പ്രഭാഷകന്റെ പുസ്തകം 33:16-17 വാക്യങ്ങളിൽ ദൈവകൃപയിൽ പിന്നിലായിപ്പോയ ഒരു വ്യക്തിയുടെ ആധ്യാത്മിക അനുഭവങ്ങളെയാണ് അനാവരണം ചെയ്യുന്നത്.
കുരങ്ങും പൂച്ചയും
"ഒടുവിലാണ് ഞാൻ ഉണർന്നത്, കാലാ പെറുക്കുന്നവനെപ്പോലെ ഞാൻ മുന്തിരിപ്പഴം ശേഖരിക്കുന്നവരുടെ പിന്നിലായി; എന്നാൽ, കർത്താവിന്റെ അനുഗ്രഹം നിമിത്തം ഞാൻ മുൻപന്തിയിലെത്തി; മുന്തിരിപ്പഴം ശേഖരിക്കുന്നവനെപ്പോലെ ചക്കുനിറച്ചു' എന്നാണ് ഈ ദൈവവചനം. അനുതാപത്തിനും ഈ ഒരു അനുഭവമുണ്ട്. ഇന്ത്യൻ തത്ത്വശാസ്ത്രത്തിൽ മർക്കടന്യായം, മാർജാരന്യായം എന്നിങ്ങനെ രണ്ട് ആധ്യാത്മിക പരിചരണ രീതികളുണ്ട്.
മർക്കടൻ അല്ലെങ്കിൽ കുരങ്ങ് തന്റെ കുഞ്ഞിനെ മരക്കൊന്പത്തേക്കു വഹിച്ചുകൊണ്ടുപോകുന്നതു മുതുകത്തു വച്ചുകൊണ്ടാണ്. തള്ളക്കുരങ്ങ് മുകളിലേക്കു ചാടിക്കൊണ്ടേയിരിക്കും. അപ്പോൾ പിടിവിട്ടു പോകാതിരിക്കാൻ കുട്ടിക്കുരങ്ങ് തള്ളക്കുരങ്ങിന്റെ മുതുകത്ത് അള്ളിപ്പിടിച്ചിരിക്കണം. ഇവിടത്തെ പ്രധാനപ്പെട്ട റോൾ കുട്ടിക്കുരങ്ങിന്റേതാണ്.
മാർജാരന്യായത്തിൽ അങ്ങനെയല്ല. തള്ളപ്പൂച്ച മച്ചുംപുറത്തേക്കു കുഞ്ഞിനെയും കൊണ്ടു പോകണം എന്നുണ്ടെങ്കിൽ കുഞ്ഞിനെ അതു കടിച്ചുപിടിച്ചുകൊണ്ടാണ് പോകുന്നത്. അപ്പോൾ കുഞ്ഞുപൂച്ചയുടെ കയറ്റങ്ങളിലെല്ലാം അതിനു പ്രത്യേകിച്ചു റോളൊന്നുമില്ല. അമ്മപ്പൂച്ചയ്ക്കാണ് റോൾ നിർവഹിക്കാനുള്ളത്.
ഇതുപോലെ അനുതാപത്തിലും ദൈവത്തിന്റെ റോളുണ്ട്. ദൈവം വിചാരിച്ചാൽ നമുക്ക് അനുതാപം നൽകാൻ കഴിയും. നമ്മൾ വചനം കേട്ട് അനുതപിക്കുന്പോൾ അതിൽ നമുക്ക് ഒരു റോൾ ഉള്ളതുപോലെ നമുക്ക് അനുതാപം ലഭിക്കാത്ത അവസരവും ഉണ്ടാവാം. ഈ അവസ്ഥയിൽ നമുക്ക് അനുതാപം നൽകാൻ ദൈവത്തിനു കഴിയും. ഇതൊരു അപ്പസ്തോലകാല ആത്മീയ അനുഭവമാണ്. അതാണ് നടപടി പുസ്തകം 11:18ൽ എഴുതിയിരിക്കുന്നത്, വിജാതീയർക്കു ദൈവം ജീവപ്രാപ്തിക്കുള്ള അനുതാപം നൽകി. ഇവിടെ ദൈവമാണ് അനുതാപം നൽകുന്നത്.
അനുതാപം ലഭിക്കാൻ
അനുതാപത്തിന്റെ കൂടെ ജീവപ്രാപ്തി അഥവാ പരിശുദ്ധാത്മാവിനെ ലഭിക്കുന്ന അനുതാപം എന്നുകൂടി കൂട്ടിച്ചേർക്കുന്നുണ്ട്.
നമ്മൾ അനുതാപത്തിനുവേണ്ടി ആഗ്രഹിച്ചാൽ അതിനുവേണ്ടി ബോധപൂർവമായ ഒരു പരുവപ്പെടൽ ആവശ്യമാണെന്നു മാത്രം. അപ്പോൾ ദൈവം നമുക്ക് അനുതാപം നൽകി ഈ നോന്പുകാലം ആത്മീയ വസന്തകാലമാക്കും. ജ്ഞാനം 12:19ൽ അവിടന്ന് പാപത്തെക്കുറിച്ച് അവർക്ക് അനുതാപം നൽകിയെന്നു പറയുന്നതും ഈ അർഥത്തിൽ തന്നെയാണ്. പ്രാർഥനാജീവിതത്തിലൂടെയും പരസ്നേഹ പ്രവൃത്തികൾ ത്വരിതപ്പെടുത്തിയും ദൈവം നൽകുന്ന അനുതാപത്തിനായി നമുക്കു നമ്മെത്തന്നെ ഒരുക്കാം.