ന്യൂഡൽഹി: ഗ്രഹാം സ്റ്റെയിൻസിന്റെയും മക്കളുടെയും കൊലപാതകത്തില്‍ പശ്ചാത്താപം പ്രകടിപ്പിച്ചതിനെത്തുടർന്നാണ് ധാരാ സിംഗിന്റെ ശിക്ഷാ ഇളവിനുള്ള അപേക്ഷ പരിഗണിച്ച് ആറാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 19ന് സുപ്രീംകോടതി ഒഡീഷ സര്‍ക്കാരിനോടു നിര്‍ദേശിച്ചത്.
ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട താന്‍ 25 വര്‍ഷം ശിക്ഷ അനുഭവിച്ചതിനാല്‍ ശിക്ഷായിളവ് നല്കി മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ധാരാ സിംഗ് സുപ്രീംകോടതിയെ സമീപിച്ചത്.
ധാരാ സിംഗിന്റെ നേരത്തയുള്ള ജയില്‍ മോചന നടപടികളെക്കുറിച്ച് ഒഡീഷ സര്‍ക്കാര്‍ അഭിഭാഷകന് പി.വി. യോഗേശ്വരനോട് കോടതി ചോദിച്ചു. ജില്ലാ കോടതിയില്‍ നിന്നു കമ്മിറ്റിക്കു ചില രേഖകള്‍ ആവശ്യമാണെന്നും അവ ആവശ്യപ്പെടുന്നുണ്ടെന്നും അഭിഭാഷകന് മറുപടി നല്കി.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തില്‍ ശിക്ഷിക്കപ്പെട്ട എ.ജി. പേരറിവാളന് ഇളവ് അനുവദിച്ച സുപ്രീംകോടതിയുടെ 2022ലെ ഉത്തരവ് ഉദ്ധരിച്ചാണു ധാരാ സിംഗ് സമാനമായ ആശ്വാസം തേടിയത്. 2024 ജൂലൈയിലാണ് ജയില്‍മോചനത്തിനായി ഇയാൾ സുപ്രീംകോടതിയെ സമീപിച്ചത്. ഓരോ സന്യാസിക്കും ഒരു ഭൂതകാലമുണ്ട്, ഓരോ പാപിക്കും ഒരു ഭാവിയുണ്ട് എന്ന സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റീസ് വി.ആര്. കൃഷ്ണയ്യരുടെ വാക്കുകളും ഹര്‍ജിയില്‍ ഉദ്ധരിച്ചു.
രണ്ടു പതിറ്റാണ്ടിലേറെ മുമ്പു ചെയ്ത കുറ്റകൃത്യങ്ങള്‍ താന്‍ അംഗീകരിക്കുകയും യുവത്വത്തിന്റെ തിളപ്പില്‍ ചെയ്ത പ്രവൃത്തിയില്‍ അഗാധമായി ഖേദിക്കുകയും ചെയ്യുന്നുവെന്നു ധാരാ സിംഗ് ഹര്‍ജിയില്‍ പറഞ്ഞു. മുഗളന്മാരും ബ്രിട്ടീഷുകാരും ഇന്ത്യയില്‍ നടത്തിയ ക്രൂരപ്രവൃത്തികളില്‍ അതീവ ദുഃഖിതനാണെന്നും ഇരയോടു വ്യക്തിവിരോധമില്ലെന്നും ഇദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.