കണ്ണൂർ: കർണാടകയിലും ആറളം വനാന്തർ ഭാഗങ്ങളിലും ആറളം, ചെറുപുഴ, ഉളിക്കൽ പഞ്ചായത്തുകളിലും ഉരുൾപൊട്ടി. പുഴയിലെ ഒഴുക്കിൽപെട്ട് ചെറുപുഴയിലും പേരാവൂരിലു മായി രണ്ടു പേരെ കാണാതായി.
ചെറുപുഴയിൽ തുരുത്തിൽ പെട്ടയാളെ റാഫ്റ്റിൽ രക്ഷിച്ചുകൊണ്ടു വരുന്നതിനിടെ രക്ഷാപ്രവർത്തകൻ രാജേഷ് കാര്യങ്കോട് പുഴയിലെ ഒഴുക്കിൽപെട്ട് കാണാതാവുകയായിരുന്നു. പേരാവൂർ തൊണ്ടിയിൽ പുഴയിലൂടെ ഒഴുകിവന്ന തേങ്ങ എടുക്കാൻ പോയ കൊട്ടംചുരം സ്വദേശി വയൽപീടിക ഹനീഫയെയുമാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്.
ചെറുപുഴ ജോസ്ഗിരിയിൽനിന്നു രാജഗിരിയിലേക്ക് ബൈക്കിൽ വരികയായിരുന്നയാൾ മലവെള്ളപ്പാച്ചിലിൽ ബൈക്ക് സഹിതം ഒഴുകിപ്പോയെങ്കിലും രക്ഷപ്പെടുത്തി. മറ്റത്താനിക്കൽ സണ്ണിയാണ് ഒഴുക്കിൽപ്പെട്ടത്. പരിക്കേറ്റ സണ്ണിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാര്യങ്കോട് പുഴയിലെ ശക്തമായ ഒഴുക്കിനെത്തുടർന്ന് കോലുവള്ളി കമ്പിപ്പാലം, മീന്തുള്ളയിലെ കോൺക്രീറ്റ് നടപ്പാലം, രാജഗിരി ഉന്നതിയിലേക്കുള്ള മുളപ്പാലം എന്നിവ ഒലിച്ചുപോയി. കണ്ണൂരിനെ വയനാടുമായി ബന്ധിപ്പിക്കുന്ന കൊട്ടിയൂർ ബോയ്സ് ടൗൺ ചുരം പാതയിലെ പാൽച്ചുരത്തിൽ മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടു.
അപകടസാധ്യതയെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. നെടുംപൊയിൽ ചുരം പാതയിൽ ഏലപ്പീടികയിലെ വെള്ളച്ചാട്ടം റോഡിലേക്ക് പരന്നൊഴുകി. മഴ ശക്തമായതിനെത്തുടർന്ന് പഴശി റിസർവോയറിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി 15 ഷട്ടറുകളും നാലുമീറ്ററാക്കി ഉയർത്തി.
മലവെള്ളപ്പാച്ചിലിലും കാര്യങ്കോട് പുഴ, കക്കുവ, ചീങ്കണ്ണി, പേരട്ട പുഴകൾ കവിഞ്ഞു. ആറളം പുനരധിവാസമേഖലയിലെ 13 ,11,13/55 ബ്ലോക്കുകളിൽ വെള്ളം കയറി 45ഓളം കുടുംബങ്ങളെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. വിവിധയിടങ്ങളിൽ ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തനമാരംഭിച്ചു.
മന്ത്രി സണ്ണി ജോസഫ് മഴക്കെടുതി അതിജീവിക്കാനുള്ള ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന് നേതൃത്വം നൽകിവരികയാണ്.