പരവൂർ: സഹകരണ ബാങ്കിംഗ് മേഖലയിൽ ഡിജിറ്റൽ ഇടപാടുകൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ, ഓൺലൈൻ തട്ടിപ്പുകളിൽനിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് കർശന മാർഗനിർദേശങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.
അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്കും ഗ്രാമീണ സഹകരണ ബാങ്കുകൾക്കുമായി തയാറാക്കിയ പുതിയ കരട് ഭേദഗതി നിർദേശങ്ങൾ ആർബിഐ പുറത്തിറക്കി. ഡിജിറ്റൽ ബാങ്കിംഗ് ഉപയോഗം ഗ്രാമപ്രദേശങ്ങളിലുൾപ്പെടെ വർധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യം.
പുതിയ നിർദേശപ്രകാരം, 500 രൂപയിൽ കൂടുതലുള്ള എല്ലാ ഇലക്ട്രോണിക് ഇടപാടുകൾക്കും സഹകരണ ബാങ്കുകൾ നിർബന്ധമായും എസ്എംഎസ് അലേർട്ടുകൾ അയച്ചിരിക്കണം. ഇ-മെയിൽ വിലാസം രജിസ്റ്റർ ചെയ്തിട്ടുള്ള ഉപഭോക്താക്കൾക്ക് ഇമെയിൽ വഴിയും അറിയിപ്പ് നൽകണം.
സംശയാസ്പദമായ ഇടപാടുകൾ നടന്നാൽ ഉപഭോക്താക്കൾക്ക് അത് ഉടൻ റിപ്പോർട്ട് ചെയ്യാൻ സാധിക്കുന്ന തരത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്ലൈൻ സംവിധാനങ്ങൾ ബാങ്കുകൾ ഒരുക്കണം. ടോൾ ഫ്രീ നമ്പറുകൾ, ഐവിആർ സംവിധാനങ്ങൾ, എസ്എംഎസ്, പ്രത്യേക ഇ-മെയിൽ വിലാസങ്ങൾ എന്നിവ വഴി തടസങ്ങളില്ലാതെ പരാതി നൽകാനുള്ള സൗകര്യമാണ് ഒരുക്കേണ്ടത്.
അനധികൃത ഇടപാടുകളിൽ ഉപഭോക്താവിനുള്ള ബാധ്യത സംബന്ധിച്ചും ചട്ടങ്ങളിൽ വ്യക്തത വരുത്തിയിട്ടുണ്ട്. ബാങ്കിന്റെ ഭാഗത്തുനിന്നുള്ള അശ്രദ്ധയോ സാങ്കേതികമായ പോരായ്മയോ മൂലമാണ് തട്ടിപ്പ് നടന്നതെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്തം ബാങ്കിനായിരിക്കും. ഉപഭോക്താവിന് യാതൊരു സാമ്പത്തിക ബാധ്യതയും ഉണ്ടാകില്ല. വഞ്ചനാപരമായ ഇടപാട് നടന്ന് അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്താലും ഉപഭോക്താവ് പിഴവുകൾക്ക് ഉത്തരവാദിയാകില്ല.
ഫിഷിംഗ്, സോഷ്യൽ എഞ്ചിനീയറിംഗ് തുടങ്ങിയ തന്ത്രങ്ങളിലൂടെ ക്രെഡൻഷ്യലുകൾ കൈക്കലാക്കി നടത്തുന്ന തട്ടിപ്പുകളെയും പുതിയ നിർവചനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരാതി ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ ബാങ്കുകൾ പരിഹാരം കാണണമെന്നും ആർബിഐ നിർദേശത്തിൽ പറയുന്നു.