തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഉയർന്ന വിലയ്ക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള തീവ്രശ്രമങ്ങളുമായി കെഎസ്ഇബി. എങ്ങനെയും വൈദ്യുതി എത്തിച്ചു തുടർച്ചയായുള്ള വൈദ്യുതി മുടക്കം പരിഹരിക്കണമെന്ന സർക്കാർ നിർദേശത്തെത്തുടർന്ന് കെഎസ്ഇബി ഡയറക്ടർമാർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കു പോകും.
പഞ്ചാബ്, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ബിഹാർ സംസ്ഥാനങ്ങളിലേക്കാണ് വൈദ്യുതി ലഭ്യമാക്കാനായി ഡയറക്ടർമാർ പോകുന്നത്. ഉയർന്ന വിലയ്ക്കു വൈദ്യുതി വാങ്ങാൻ കഴിഞ്ഞ ദിവസം വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അനുമതിയും നൽകിയിരുന്നു.
ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള സർക്കാരിന്റെ അടിയന്തര നിർദേശത്തെത്തുടർന്ന് ഇന്നലെ രാവിലെ ചേർന്ന ഉന്നതതല യോഗത്തിലാണ് പീക്ക് അവേഴ്സിൽ വൈദ്യുതി എത്തിക്കാൻ ശ്രമം. ഇതിനായി സർക്കാരിനോട് സാന്പത്തികസഹായവും ബോർഡ് തേടിയിട്ടുണ്ട്. യൂണിറ്റിന് 16 രൂപയ്ക്കു മുകളിൽ നൽകേണ്ടിവരുമെന്നാണ് കരുതുന്നത്.
പ്രതിസന്ധി മറികടക്കാൻ മറ്റു സംസ്ഥാനങ്ങളിൽനിന്ന് അധികവൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് ഊർജിതമാക്കിയിട്ടുള്ളത്. വൈദ്യുതി ലഭ്യതയിൽ സ്വയംപര്യാപ്തതയുള്ള സംസ്ഥാനങ്ങളിൽ നിന്ന് അധിക വൈദ്യുതി പീക്ക് അവേഴ്സിൽ കേരളത്തിൽ എത്തിക്കാനാണ് ശ്രമം.
എന്നാൽ, എല്ലാ സംസ്ഥാനങ്ങളിലും വൈദ്യുതി ക്ഷാമം നിലനിൽക്കുകയാണെന്നും പ്രതിസന്ധി പരിഹരിക്കാൻ തീവ്രശ്രമം നടത്തിവരികയാണെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. പുതിയ വൈദ്യുതി നയം രൂപപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇതിനിടെ, മധ്യപ്രദേശിൽനിന്ന് കരാർ പ്രകാരം ലഭിക്കേണ്ടിയിരുന്ന 200 മെഗാവാട്ട് വൈദ്യുതി ലഭിക്കാതിരുന്നതും തിരിച്ചടിയായി.
രാത്രികാലത്തെ ആവശ്യകത നിറവേറ്റാൻ പവർ എക്സ് ചേഞ്ചുകളിൽനിന്ന് ഉയർന്ന നിരക്കിലാണ് ബോർഡ് ഇപ്പോൾ വൈദ്യുതി വാങ്ങുന്നത്.