ബുവേനോസ് ഐറിസ്: അര്‍ജന്റൈന്‍ സൂപ്പര്‍ ഫുട്ബോള്‍ താരം ലയണല്‍ മെസി അച്ഛന്റെ വിയോഗത്തെക്കുറിച്ച് വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ചതോടെ, സൂപ്പര്‍ താരം വിരമിച്ചേക്കുമെന്ന അഭ്യൂഹമുയര്‍ന്നു. മെസിയുടെ പിതാവ് ഹൊര്‍ഹെ മെസി (68) ഈ മാസം എട്ടിനായിരുന്നു അന്തരിച്ചത്.
ഏറെ നാളായി അസുഖബാധിതനായിരുന്നു. അച്ഛന്റെ അഭാവത്തില്‍ എത്രനാള്‍ ഫുട്ബോളില്‍ തുടരാന്‍ സാധിക്കുമെന്നുള്ള ആശങ്കയും രണ്ടു പേജുള്ള കുറിപ്പില്‍ മെസി പങ്കുവച്ചു. ഇതോടെ, വൈകാതെ മെസി ഫുട്ബോളിനോടു വിടപറഞ്ഞേക്കുമോ എന്ന ആശങ്ക ഉയര്‍ന്നു. അച്ഛന്റെ വിയോഗത്തിനുശേഷം മെസി നടത്തിയ ആദ്യ സോഷ്യല്‍ മീഡിയ കുറിപ്പാണ്.
ഏകദേശം രണ്ട് ബില്യണ്‍ ഡോളര്‍ (19,000 കോടി രൂപ) വരുന്ന മെസിയുടെ ഫുട്ബോള്‍ സാമ്രാജ്യത്തിന്റെ അധിപനായിരുന്നു ഹൊര്‍ഹെ. എല്ലാം അച്ഛനെ ഭരമേല്പ്പിച്ചായിരുന്നു മെസി മൈതാനത്തു കുതിച്ചത്. പതിമൂന്നാം വയസില്‍ മെസിയെ എഫ്സി ബാഴ്സലോണയുടെ അക്കാദമിയായ ലാ മാസിയയില്‍ എത്തിച്ചപ്പോള്‍ ആദ്യമായി കരാര്‍ ഒപ്പുവച്ചത് ഹൊര്ഹെയായിരുന്നു. അന്നുമുതല്‍ ഇന്നുവരെ മെസിയുടെ മാനേജര്‍, ഏജന്റ് ആയിരുന്നു ഹൊര്‍ഹെ.
വിരമിക്കല്‍ വക്കില്‍
അച്ഛന്റെ അഭാവത്തില്‍ എത്രനാള്‍ ഫുട്ബോളില്‍ തുടരാന്‍ സാധിക്കുമെന്നു പറഞ്ഞതിനപ്പുറം വിരമിക്കലിന്റെ മറ്റുചില സൂചനകളും മെസിയുടെ സോഷ്യല്‍ മീഡിയ കുറിപ്പിലുണ്ടെന്നതും വാസ്തവം. കരിയറിന്റെ തുടക്കം മുതല്‍ അച്ഛനായിരുന്നു ഒപ്പമുണ്ടായിരുന്നതെന്നും കുറച്ചുനാള്‍കൂടി പിടിച്ചുനിന്നിരുന്നെങ്കില്‍ (രോഗത്തെ പ്രതിരോധിച്ച്) നമുക്ക് ഒന്നിച്ച് ഈ യാത്ര പൂര്‍ത്തിയാക്കാമായിരുന്നു എന്നും മെസി കുറിപ്പില്‍ വ്യക്തമാക്കി. അതായത്, മെസി വൈകാതെ ഫുട്ബോളിനോട് വിടപറയാന്‍ തീരുമാനിച്ചിരുന്നെന്ന സൂചനയാണ് ഇതിലൂടെ വെളിപ്പെടുന്നത്.
മെസിയെ ആദ്യമായി ഫുട്ബോളിലേക്കു കൈപിടിച്ചതും പിന്നീട് ബാഴ്സലോണയുടെ ലാ മാസിയ അക്കാദമിയില്‍ എത്തിയപ്പോള്‍ ഒന്നിച്ചുണ്ടായിരുന്നതും ഹൊര്‍ഹെ ആയിരുന്നു. ബാഴ്സയിലെ ഒറ്റമുറി ഫ്ളാറ്റിലായിരുന്നു അക്കാലത്ത് ഇരുവരും കഴിഞ്ഞത്. ഓരോ മത്സരത്തിനുശേഷവും ഹൊര്‍ഹെയുടെ വിലയിരുത്തല്‍ മെസിക്കു നിര്‍ബന്ധമുള്ള കാര്യവുമായിരുന്നു.
ഫിഫ 2026 ലോകകപ്പ് ഫുട്ബോളിനിടെ ഹൊർഹെ മെസിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ഓർമയിൽ മെസി കണ്ണീർവാർത്തിരുന്നു. അൾജീരിയയ്ക്ക് എതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിലെ ഹാട്രിക്കിനുശേഷമായിരുന്നു അത്. ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്ന ഗുരുതര രോഗമായിരുന്നു ഹൊർഹെ മെസിക്ക്.
റൊസാരിയോയില്‍ സ്റ്റീല്‍ ഫാക്ടറി ജീവനക്കാരനായിരുന്നു ഹൊർഹെ. തന്റെ അമ്മയുടെ നിർദേശം അനുസരിച്ചാണ് ഹൊർഹെ കുഞ്ഞു മെസിയെ ഫുട്ബോൾ പഠിപ്പിച്ചത്. താന്‍ കളിച്ചുവളര്‍ന്ന ഗ്രാന്‍ഡോളി ഫുട്ബോള്‍ ക്ലബ്ബില്‍ ഹൊര്‍ഹെ കുഞ്ഞു ലിയോയെ എത്തിച്ചു.