ഹൈദരാബാദ്: റിട്ട. ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജയില്‍ ഡിജിപിയായി 2019ല്‍ വിരമിച്ച വിനയ് രഞ്ജന്‍ റേയുടെ ഭാര്യ തനുജ രഞ്ജനെ(62) യാണു കഴിഞ്ഞദിവസം രാവിലെ ഹൈദരാബാദ് ജൂബിലി ഹില്‍സിലെ പ്രശാസന്‍ നഗറിലുള്ള വസതിയിൽ മരിച്ചനിലയില്‍ കണ്ടെത്തിയത്.
വീട്ടിലെ നേപ്പാള്‍ സ്വദേശിനിയായ ജോലിക്കാരി ആസൂത്രണം ചെയ്ത കവര്ച്ചയ്ക്കിടെയാണു കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിനയ് രഞ്ജന്‍ റേ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ബംഗളൂരുവിലായിരുന്ന സമയത്താണു കൃത്യം നടന്നത്.
വീട്ടിൽ തനുജയും രണ്ടു മക്കളുമാണ് ഉണ്ടായിരുന്നത്. വെള്ളിയാഴ്ച രാവിലെ 9.15 ഓടെ മറ്റൊരു വീട്ടുജോലിക്കാരി എത്തിയപ്പോള്‍ മകള്‍ സുനന്ദ വാതില്‍ തുറന്നു. സ്ഥിരം ജോലിക്കാരിയായ കല്പനയെ കാണാതിരുന്നതിനെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് തനുജയെ മുറിയില്‍ കൈകാലുകള്‍ ബന്ധിച്ചനിലയില്‍ കണ്ടെത്തിയത്.
വായില്‍ തുണി തിരുകിയ നിലയിലായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ശ്വാസം മുട്ടിച്ചതാണ് മരണകാരണമെന്നും ചുണ്ടിലും കൈത്തണ്ടയിലും മുറിവുകളുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പുലര്‍ച്ചെ രണ്ടോടെ കൊലപാതകം നടന്നിരിക്കാമെന്നാണു പോലീസിന്റെ നിഗമനം.
വിനയ് രഞ്ജന്റെ അമ്മയെ പരിചരിക്കാന്‍ നിന്ന കല്പന എന്ന ജോലിക്കാരിയാണു കൊലപാതകത്തിന് സൗകര്യമൊരുക്കിയതെന്ന് പോലീസ് പറയുന്നു. ഇവര്‍ നിലവില്‍ ഒളിവിലാണ്.
സിസിടിവി ദൃശ്യങ്ങളില്‍ പുലര്‍ച്ചെ ഒന്നോടെ മൂന്നു പുരുഷന്മാര് വീട്ടില്‍ കയറുന്നതും 2.30ഓടെ മാരകായുധങ്ങളും ഒരു ബാഗുമായി പുറത്തുപോകുന്നതും വ്യക്തമാണ്. ആസൂത്രിതമായ കൊലപാതകമാണെന്നും ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കാനാണ് കൃത്യം നടത്തിയതെന്നും സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.