സ്വർണം, വെള്ളിപ്പണയവുമായി ബന്ധപ്പെട്ട റിസർവ് ബാങ്കിന്റെ പുതുക്കിയ ഉത്തരവ് നാളെ മുതൽ പൂർണ തോതിൽ നിലവിൽ വരും.
ആഗോള സാന്പത്തിക അനിശ്ചിതാവസ്ഥയും സ്വർണവിലയിലെ ചാഞ്ചാട്ടവും കണക്കിലെടുത്ത് പുതിയ ചട്ടങ്ങൾ നടപ്പിലാക്കാൻ ആറുമാസം സമയം നീട്ടി നൽകണമെന്ന് അസോസിയേഷൻ ഓഫ് ഗോൾഡ് ലോൺ കന്പനീസ് ആവശ്യപ്പെട്ടിരുന്നു. ഇതിൽ ആർബിഐ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
വലിയ തുകയുടെ വായ്പകൾക്ക് സ്വർണത്തിന്റെ മൂല്യത്തിനനുസരിച്ചുള്ള വായ്പാ അനുപാതം നിശ്ചയിച്ചു. ബുള്ളറ്റ് (ഒറ്റത്തവണയായി മുതലും പലിശയും അടക്കമുള്ള ) തിരിച്ചടവ് വ്യവസ്ഥകൾ കർശനമാക്കി.
വായ്പ അടച്ചുതീർത്താൽ പണയ സ്വർണം ഉടനെ തിരികെ നൽകുന്നതിനും ഇതിനു താമസമുണ്ടായാൽ പിഴ ഈടാക്കാനും പുതിയ വ്യവസ്ഥയിൽ പറയുന്നുണ്ട്. സ്വർണ മൂല്യത്തിന്റെ എത്ര ശതമാനം വരെ വായ്പ (ലോണ് ടു വാല്യു) അനുവദിക്കാമെന്ന കാര്യത്തിലും ആർബിഐ നിർദേശമുണ്ട്.
ചെറുവായ്പകളിൽ വയ്ക്കുന്ന സ്വർണത്തിന് താരതമ്യേന ഉയർന്ന തുക വായ്പ ലഭിക്കും. എന്നാൽ, മൂല്യം കണക്കാക്കുന്പോൾ മുതലിനൊപ്പം കാലാവധി പൂർത്തിയാകുന്പോൾ അടയ്ക്കേണ്ട പലിശയും കണക്കാക്കും. ഇങ്ങനെ കണക്കാക്കുന്പോൾ വായ്പയായി ലഭിക്കുന്ന തുകയിൽ കുറവുണ്ടാകും. ബാങ്കുകൾക്കും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും വ്യവസ്ഥ ബാധകമാണ്.
പുതിയ മാറ്റങ്ങൾ
► 2.5 ലക്ഷം രൂപയിൽ താഴെ വരെ ക്രെഡിറ്റ് പരിശോധന ആവശ്യമില്ല: വ്യക്തിയുടെ തിരിച്ചടവുശേഷി അടക്കമുള്ള കാര്യങ്ങളിൽ ധനകാര്യസ്ഥാപനം നടത്തുന്ന വിശദമായ പരിശോധനകളിലും 2.5 ലക്ഷം രൂപ വരെ വായ്പയെടുക്കുന്നവർക്ക് ഇളവ്.
► വായ്പ: സ്വർണപ്പണയ വായ്പ സംബന്ധിച്ച കടുത്ത വ്യവസ്ഥകളിൽ നിന്ന് 2.5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് ഇളവ് നൽകിയിരുന്നു. പണയം വച്ച സ്വർണത്തിന്റെ മൂല്യത്തിന്റെ 75 ശതമാനം വരെ മാത്രമേ വായ്പയായി നല്കാവൂ എന്നതായിരുന്നു കരട് മാർഗരേഖയിലെ വ്യവസ്ഥ. എന്നാൽ, പിന്നീടിത് 2.5 ലക്ഷം വരെയുള്ള വായ്പകൾക്ക് ഇത് 85 ശതമാനവും 2.5 ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 80 ശതമാനവും അഞ്ചു ലക്ഷത്തിനു മുകളിലുള്ള വായ്പകൾക്ക് 75 ശതമാനം വരെയും അനുവദിക്കും.
► തിരിച്ചടവ്: ബുള്ളറ്റ് തിരിച്ചടവ് വ്യവസ്ഥയും ആർബിഐ കർശനമാക്കി. വായ്പയെടുക്കുന്നവർ 12 മാസത്തിനുള്ളിൽ മുതലും പലിശയും നിർബന്ധമായും തിരിച്ചടച്ച് പണയവസ്തു എടുക്കണം. മുന്പു ചെയ്തിരുന്നതുപോലെ പലിശ മാത്രം അടച്ച് വായ്പ പുതുക്കി വയ്ക്കാൻ ഇനി കഴിയില്ല. 12 മാസത്തിനുള്ളിൽ മുതലും പലിശയും മുഴുവനായും തിരിച്ചടയ്ക്കണം.
► സ്വർണവും വെള്ളിയും: പരമാവധി ഒരു കിലോഗ്രാം സ്വർണാഭരണങ്ങളും 10 കിലോഗ്രാം വരെ വെള്ളി ആഭരണങ്ങളും മാത്രമേ വായ്പയ്ക്കായി പണയം വയ്ക്കാവൂ. സ്വർണനാണയമാണെങ്കിൽ 50 ഗ്രാമും വെള്ളിനാണയമാണെങ്കിൽ 500 ഗ്രാമുമാണ് പരിധി.
► സത്യവാങ്മൂലം നൽകണം: പണയം വയ്ക്കുന്നവർ പണയവസ്തുക്കൾ സ്വന്തമാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം.
► പിഴ: പണയത്തുക തിരിച്ചടച്ചാൽ അന്നേ ദിവസമോ ഏഴ് പ്രവൃത്തി ദിവസത്തിനുള്ളിലോ പണയംവച്ച സ്വർണം തിരികെ നൽകണം. ഇതിൽ വീഴ്ചവരുത്തുന്ന ബാങ്കുകൾ പ്രതിദിനം 5,000 രൂപ വീതം പിഴ നൽകേണ്ടി വരും.
► മൂല്യ നിർണയം: മുൻദിവസത്തെ സ്വർണത്തിന്റെയോ വെള്ളിയുടെയോ ക്ലോസിംഗ് വിലയോ മുപ്പത് ദിവസത്തെ ശരാശരിയോ അടിസ്ഥാനമാക്കി വേണം മൂല്യം നിശ്ചയിക്കാൻ. സ്വർണത്തിന്റെയും വെള്ളിയുടെയും മൂല്യം മാത്രമേ വായ്പയ്ക്കായി പരിഗണിക്കൂ. കല്ലുകൾ, രത്നങ്ങൾ എന്നിവ ഒഴിവാക്കും.
► വായ്പകൾ കിട്ടാത്തവ: ആഭണങ്ങൾ, നാണയങ്ങൾ ഒഴികെയുള്ള അസംസ്കൃത സ്വർണം, വെള്ളി കട്ടികളോ പണയം വയ്ക്കാൻ പറ്റില്ല. ഇതുമായി ബന്ധപ്പെട്ട സാന്പത്തിക ആസ്തികളായ ഇടിഎഫ്, മ്യൂച്ചൽ ഫണ്ട് എന്നിവയ്ക്ക് വായ്പ നൽകാൻ അനുവാദമില്ല.
► പരിശുദ്ധിയും തൂക്കവും കണക്കാക്കാൻ എല്ലാ ബാങ്ക് ശാഖകളും ഒരേ രീതിയിലുള്ള മാനദണ്ഡങ്ങൾ പാലിക്കണം. ഇതു വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. പണയം വച്ച വസ്തുക്കൾ നഷ്ടപ്പെട്ടാൽ നഷ്ടപരിഹാര വ്യവസ്ഥയടക്കം ഉപയോക്താവിനെ അറിയിക്കണം. സ്വർണത്തിന്റെയോ വെള്ളിയുടെയോ മൂല്യം പരിശോധിക്കുന്ന സമയത്ത് വായ്പ എടുക്കുന്ന വ്യക്തി നേരിട്ട് ഹാജരാകണം. ഇതിനുശേഷം ഇവയുടെ മൂല്യം, തൂക്കം ആഭരണങ്ങൾക്ക് തകരാറുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ, ചിത്രം എന്നിവ ചേർത്ത് സർട്ടിഫിക്കറ്റ് ഉപയോക്താവിന് നല്കണം.
► സ്വർണത്തിന്റെയും വെള്ളിയുടെയും മൂല്യ നിർണയരീതി, ലേല വ്യവസ്ഥകൾ, സ്വർണം മടക്കി നൽകുന്നതിനുള്ള സമയപരിധി ഇക്കാര്യങ്ങൾ ഇടപാടുകാരന് നൽകുന്ന വായ്പാകരാറിൽ വ്യക്തമാക്കിയിരിക്കണം. വിശദാംശങ്ങളെല്ലാം വായ്പ എടുത്ത ആൾക്ക് മനസിലാകുന്ന ഭാഷയിൽ തയാറാക്കി നല്കുകയും വേണം.
► തിരിച്ചടവ് മുടങ്ങിയാൽ ലേല നടപടി: പണയ സ്വർണം ലേലം ചെയ്യുന്നതിന് മുന്പ് ഉപഭോക്താവിനെ ചട്ടപ്രകാരം അറിയിപ്പ് നൽകണം. ലേലത്തിനു പോകും മുന്പ് വായ്പ എടുത്ത വ്യക്തിക്ക് ആവശ്യത്തിനു സമയം നൽകണം.
► ലേലത്തിനുള്ള മിനിമം തുക വിപണി മൂല്യത്തിന്റെ 90 ശതമാനമെങ്കിലും റിസർവ് തുകയായി നിലനിർത്തണം. വിജയകരമല്ലാത്ത രണ്ട് ലേലങ്ങൾക്ക് ശേഷം ഇത് 85 ശതമാനമാക്കാം. ലേലം ചെയ്ത് കിട്ടുന്ന തുകയിൽ വായ്പാതിരിച്ചടവിന് ശേഷം ബാക്കിവരുന്നത് ഏഴ് ദിവസത്തിനുള്ളിൽ ഉപയോക്താവിന് മടക്കിനൽകുകയും വേണം.
ആദ്യ ലേലം അതേ ജില്ലയിൽ നടത്തണം. അത് പരാജയപ്പെട്ടാൽ സമീപ ജില്ലകളിലോ ഓൺലൈൻ ആയോ ലേലം ചെയ്യണം.