ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് അടച്ചത് അമേരിക്ക, ഇസ്രയേൽ എന്നീ രാജ്യങ്ങൾക്കും അവരുടെ സഖ്യകക്ഷികൾക്കും മാത്രമെന്ന് ഇറാൻ. മറ്റു രാജ്യങ്ങളിലെ കപ്പലുകൾക്ക് ഇതുവഴി തടസമില്ലാതെ പോകാമെന്നും ഇറാൻ പ്രസ്താവനയിൽ അറിയിച്ചു.
ലോകത്തെ ഏറ്റവും തിരക്കേറിയ കപ്പൽചാലായ ഹോർമുസുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇറാൻ നയം വ്യക്തമാക്കിയത്.
യുദ്ധം ആരംഭിച്ചതിനു ശേഷം ഈ പാതയിലൂടെയുള്ള എല്ലാ എല്ലാ വാണിജ്യ ഗതാഗതവും നിലച്ചിരിക്കുകയാണ്. യുദ്ധസമയത്ത് ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം നിയന്ത്രിക്കാനുള്ള അവകാശം തങ്ങൾക്കാണെന്ന് അന്താരാഷ്ട്ര നിയമത്തിലും പ്രമേയങ്ങളിലും വ്യക്തമാക്കിയിട്ടുണ്ടെന്ന് റവലൂഷണറി ഗാർഡ് അറിയിച്ചു.
ഹോർമുസിൽ കാണപ്പെടുന്ന അമേരിക്കയുടെയും ഇസ്രയേലിന്റെയും യൂറോപ്യൻ രാജ്യങ്ങളുടെയും അവരുടെ സഖ്യകക്ഷികളുടെയും കപ്പലുകളെ തീർച്ചയായും ആക്രമിക്കുമെന്ന് റവലൂഷണറി ഗാർഡ് പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. നേരത്തേ ചൈനീസ് കപ്പലുകൾക്കു മാത്രമേ കടലിടുക്ക് ഉപയോഗിക്കാൻ അനുമതി നൽകൂ എന്ന് ഇറാൻ പറഞ്ഞിരുന്നു.
യുദ്ധം ആരംഭിച്ചതു മുതൽ ഹോർമുസ് ഇറാൻ അടച്ചിരിക്കുകയായിരുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യഗതാഗതം ഇതിനുമുമ്പ് ഒരിക്കലും തടസപ്പെട്ടിരുന്നില്ല. ഇറാൻ-ഇറാക്ക് യുദ്ധകാലത്ത് പോലും ഇതുവഴി വാണിജ്യ ഗതാഗതം തുടർന്നിരുന്നു.