നിലന്പൂർ: റബർ വിലയിൽ വർധനാ വാഗ്ദാനം പാലിക്കപ്പെടാത്തതിനാൽ കർഷകർക്ക് നിരാശ. രണ്ടാം എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിലും കേന്ദ്ര ബജറ്റിലും കാര്യമായ തീരുമാനങ്ങളില്ലാത്തതാണ് റബർ കർഷകർക്ക് തിരിച്ചടിയായത്.
2021 - ലെ എൽഡിഎഫ് പ്രകടനപത്രികയിൽ റബറിന്റെ താങ്ങുവില 250 രൂപയായി ഉയർത്തുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാലിത് ഇതുവരെ പാലിക്കപ്പെട്ടില്ല.
തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മുന്പ് താങ്ങുവില 200 രൂപയാക്കിയിരുന്നു. നാലര വർഷത്തിന് ശേഷമാണ് താങ്ങുവില 170 രൂപയിൽ നിന്നും 200 ആക്കി ഉയർത്തിയത്. എന്നാൽ ഇതിന്റെ ഗുണം ഇതുവരെ കർഷകർക്ക് ലഭിച്ചിട്ടില്ല.
കേന്ദ്ര സർക്കാർ ബജറ്റിലും അനുകൂല തീരുമാനങ്ങൾ ഉണ്ടാകാത്തതിനാൽ റബർ കർഷകർ കടുത്ത നിരാശയിലാണ്. ഉത്പാദനത്തിൽ ഉണ്ടായ കുറവും കാലാവസ്ഥ വ്യതിയാനവും തിരിച്ചടിയായിരിക്കെയാണ് സർക്കാരുകളിൽനിന്നുള്ള പിന്തുണ ഇല്ലാതെ പോയതും. രാജ്യത്തെ റബർ ഉത്പാദനത്തിൽ 70 ശതമാനവും കേരളത്തിലാണ്. അതിനാൽ റബർമേഖലയോടുള്ള അവഗണന സംസ്ഥാനത്തെ സാന്പത്തിക മേഖലക്ക് വലിയ തിരിച്ചടിയാകുമെന്നാണ് കർഷകർ പറയുന്നത്.