Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RideHailing

Video

റാപ്പിഡോ യാത്രയ്ക്ക് ശേഷം ഡ്രൈവറുടെ വാട്‌സാപ്പ് സന്ദേശം; ഡ്രൈവർക്കെതിരെ നിയമനടപടിക്കൊരുങ്ങി റാപ്പിഡോ

ഗാസിയാബാദിലെ ഒരു യുവതി റാപ്പിഡോ ബൈക്ക് സേവനത്തിൽ നേരിട്ട സുരക്ഷാ വീഴ്ചയും തുടർന്നുണ്ടായ വിവാദങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു.

അനുഷ്ക എന്ന യുവതിയാണ് താൻ ബുക്ക് ചെയ്ത ബൈക്കിന്‍റെ ഡ്രൈവർ യാത്രയ്ക്ക് ശേഷം തന്‍റെ വാട്‌സാപ് നമ്പറിലേക്ക് അയച്ച അനാവശ്യ സന്ദേശങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്.

താൻ ബുക്ക് ചെയ്ത ടാക്സി സേവനം സുരക്ഷിതമായിരിക്കുമെന്ന് കരുതിയെങ്കിലും, യാത്ര കഴിഞ്ഞ് അല്പസമയത്തിനുള്ളിൽ തന്നെ ഡ്രൈവറിൽ നിന്നും വാട്‌സാപ്പിൽ സന്ദേശങ്ങൾ ലഭിക്കാൻ തുടങ്ങിയെന്ന് യുവതി പറയുന്നു.

തന്നെ ഡ്രോപ്പ് ചെയ്ത ഡ്രൈവറാണെന്നും തിരിച്ചറിഞ്ഞോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു സന്ദേശങ്ങൾ തുടങ്ങിയത്. യാത്രക്കിടെ ധരിച്ചിരുന്ന വസ്ത്രത്തെക്കുറിച്ച് അഭിനന്ദിച്ചുകൊണ്ട് തുടങ്ങിയ സംഭാഷണം, പിന്നീട് യുവതിയുടെ പ്രായം തിരക്കുന്നതിലേക്കും തനിച്ചാണോ താമസിക്കുന്നത് എന്ന് അന്വേഷിക്കുന്നതിലേക്കും നീങ്ങി.

അടുത്ത ദിവസം കാണാമോ എന്ന് കൂടി ആവശ്യപ്പെട്ടതോടെ ഡ്രൈവർ അമിതമായി ഇടപെടുകയാണെന്ന് തോന്നിയ യുവതി ഉടൻ തന്നെ ഇയാളെ ബ്ലോക്ക് ചെയ്യുകയും ഈ സംഭാഷണത്തിന്‍റെ സ്‌ക്രീൻഷോട്ടുകൾ സഹിതം വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയുമായിരുന്നു.

ലക്ഷക്കണക്കിന് ആളുകളാണ് ഈ പോസ്റ്റിനോട് പ്രതികരിച്ചത്. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ടാക്സി പ്ലാറ്റ്‌ഫോമുകൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും, ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഡ്രൈവർമാർക്ക് അനാവശ്യമായി ലഭിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.

എന്നാൽ, ഇത്തരമൊരു സംഭവം സോഷ്യൽ മീഡിയയിൽ പബ്ലിക് ആക്കേണ്ടതുണ്ടോ എന്നും നേരിട്ട് ബ്ലോക്ക് ചെയ്താൽ പോരായിരുന്നോ എന്നും ചോദിച്ചുകൊണ്ട് ഒരു വിഭാഗം വിമർശനങ്ങളും ഉന്നയിച്ചു.

സംഭവം ശ്രദ്ധയിൽപ്പെട്ട റാപ്പിഡോ അധികൃതർ, ഡ്രൈവറുടെ പെരുമാറ്റം തങ്ങളുടെ സേവന നിലവാരത്തിന് നിരക്കാത്തതാണെന്ന് വ്യക്തമാക്കി ഖേദം പ്രകടിപ്പിച്ചു.

കുറ്റക്കാരനായ ഡ്രൈവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയ കമ്പനി, ഇതിനായി യുവതിയോട് യാത്രയുടെ വിശദാംശങ്ങൾ അടിയന്തരമായി കൈമാറാൻ അഭ്യർഥിച്ചിട്ടുണ്ട്.

ടാക്സി ആപ്പുകൾ വഴി യാത്ര ചെയ്യുമ്പോൾ ഇത്തരം സുരക്ഷാ വീഴ്ചകൾ ഉണ്ടാകുന്നത് ഉപഭോക്താക്കൾക്കിടയിൽ ആശങ്ക വർധിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Latest News

Corehub Up