കൂത്താട്ടുകുളം: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ റിംഗ് റോഡ് നിര്‍മാണ പദ്ധതിക്ക് തുടക്കം. മന്ത്രി അനൂപ് ജേക്കബ്, നഗരസഭാ ചെയര്‍മാന്‍ റെജി ജോണിന്‍റെ നേതൃത്വത്തില്‍ നഗരസഭാ കൗണ്‍സിലര്‍മാര്‍ എന്നിവരുള്‍പ്പെട്ട സമിതിയാണ് റോഡുകളുടെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട നടപടികള്‍ നടത്തുന്നത്.
റിംഗ് റോഡിന്‍റെ ഭാഗമായ എംസി റോഡില്‍ ടിബി കവലയില്‍ നിന്നാരംഭിച്ച് എംവിഐപി സംഭരണശാല വഴി ഓണംകുന്ന് റോഡിലേക്ക് പ്രവേശിക്കുന്ന വഴി ടാറിംഗ് ചെയ്ത് പുനരുദ്ധരിക്കാനാണ് ആദ്യ ശ്രമം.
അനൂപ് ജേക്കബ്, നഗരസഭാ ചെയര്‍മാന്‍, ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ സ്ഥലം അളക്കല്‍ നടപടികള്‍ക്ക് തുടക്കമായി. സൗജന്യമായി സ്ഥലം വിട്ടുനല്‍കുന്നതിനുള്ള ചര്‍ച്ചകള്‍ സ്ഥലഉടമകളുമായി നഗരസഭാ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി.
ടിബി കവല മുതല്‍ എംവിഐപി ഗോഡൗണ്‍ വരെയുള്ള ഭാഗം പൊതുമരാമത്തുവകുപ്പ് റോഡായതിനാല്‍ വകുപ്പ് നേരിട്ട് പണികള്‍ നടത്തും. എട്ടു മീറ്റര്‍ വീതിയില്‍ ബിഎംബിസിയില്‍ ടൗണ്‍ ബൈപ്പാസ് റോഡ് എംസി റോഡില്‍ ചോരക്കുഴി പാലം ഭാഗത്തുനിന്ന് തുടങ്ങി ചോരക്കുഴി പള്ളിത്താഴം, തെക്കേക്കൂറ്റ് പാലം വഴി ശ്രീധരീയം റോഡിലെത്തി ജയന്തി റോഡിലൂടെ കൂത്താട്ടുകുളം ഒലിയപ്പുറം റോഡില്‍ എത്തി എംസി റോഡില്‍ ആശുപത്രി കവലയിലേക്ക് ചേരുന്ന രീതിയിലാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്.
കൂത്താട്ടുകുളം ടൗണില്‍ ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള നിരവധി വാഹനങ്ങളാണ് ദിവസവും ഗതാഗതക്കുരുക്കില്‍ അകപ്പെടുന്നത്. പോലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥരുടെ എണ്ണക്കുറവ് മൂലം ട്രാഫിക് പോലീസിന്‍റെ സേവനവും നഗരത്തില്‍ കൃത്യമായി ലഭിക്കുന്നില്ല. റിംഗ് റോഡ് യാഥാർഥ്യമാകുന്നതോടെ ഗതാഗതക്കുരുക്കിന് പരിഹാരമാകും എന്നാണ് പ്രതീക്ഷ.