Business
മുംബൈ: ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുതിച്ചുചാട്ടം ഏഷ്യയിലെ മൂന്നാമത്തെ വലിയ സന്പദ്്വ്യവസ്ഥയായ ഇന്ത്യയുടെ വളർച്ചയെയും പണപ്പെരുപ്പത്തെയും ബാധിക്കുമെന്ന ആശങ്ക ശക്തമായതോടെ, ഇന്ത്യൻ ഓഹരി വിപണി ഇന്നലെ ഒരു മാസത്തിനിടയിലെ ഏറ്റവും വലിയ തകർച്ച നേരിട്ടു. ഇതോടെ വിപണി ഏകദേശം ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ലോകത്തിലെതന്നെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ക്രൂഡ് ഓയിൽ വില വർധിക്കുന്നത് വലിയൊരു വെല്ലുവിളിയാണ്. ഇത് പണപ്പെരുപ്പം ഉയരാൻ കാരണമാകുമെന്നു മാത്രമല്ല, യുഎസ് ഡോളറിനെതിരേ റിക്കാർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപയുടെ മൂല്യത്തിന്മേലുള്ള സമ്മർദം വർധിപ്പിക്കുകയും ചെയ്യും.
യുഎസ്- ഇസ്രയേൽ സഖ്യത്തിന്റെ ഇറാനെതിരേയുള്ള യുദ്ധം പത്താം ദിവസത്തേക്കു കടന്നിരിക്കുകയാണ്. ഇതോടെ എണ്ണവില കുതിച്ചുയർന്നു. 2022ലെ റഷ്യ-യുക്രെയ്ൻ യുദ്ധത്തിനു ശേഷം ആദ്യമായി എണ്ണ വില ബാരലിന് 100 ഡോളർ കടന്നു. പശ്ചിമേഷ്യയിൽ യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസപ്പെട്ടതും മധ്യേഷ്യയിലെ പ്രധാന എണ്ണ ഉത്പാദക രാജ്യങ്ങൾ വിതരണം വെട്ടിക്കുറച്ചതുമാണ് വില വർധനയ്ക്കു കാരണമാകുന്നത്.
ഓഹരിവിപണികൾ കൂപ്പുകുത്തി
ഇന്ത്യയുടെ ഓഹരി സൂചികകളായ നിഫ്റ്റി 50, സെൻസെക്സ് എന്നിവയ്ക്ക് വലിയ തകർച്ചയാണ് ഇന്നലെയുണ്ടായത്. നിഫ്റ്റി 1.73 ശതമാനം ഇടിഞ്ഞ് 24,028.05 എന്ന 10 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ ക്ലോസ് ചെയ്തു.
വിപണിയിലെ ചാഞ്ചാട്ടം 21 മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തുകയും ചെയ്തു. ബിഎസ്ഇ സെൻസെക്സ് 1.71 ശതമാനം താഴ്ന്ന് 77,566.16 എന്ന 11 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. പശ്ചിമേഷ്യയിലെ യുദ്ധം തുടങ്ങിയതിനുശേഷം പ്രധാന സൂചികകൾ ഏകദേശം 4.6 ശതമാനം ഇടിഞ്ഞു.
എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടം ആഗോളതലത്തിൽ പണപ്പെരുപ്പത്തിന് കാരണമാകുമെന്നും അത് പലിശനിരക്ക് വർധിപ്പിക്കാൻ ഇടയാക്കുമെന്നുമുള്ള ആശങ്കയെത്തുടർന്ന് മറ്റ് ഏഷ്യൻ ഓഹരി വിപണികളിലും വാൾസ്ട്രീറ്റ് ഫ്യൂച്ചേഴ്സിലും ഇടിവുണ്ടായി.
വിപണിയിൽ ആകെ തകർച്ച
പ്രധാനപ്പെട്ട 16 മേഖലകളിൽ 15 എണ്ണത്തിലും ഇടിവുണ്ടായി. സ്മോൾകാപ്, മിഡ്കാപ് സൂചികകൾ യഥാക്രമം 2.22%, 1.97% എന്നിങ്ങനെ നഷ്ടം രേഖപ്പെടുത്തി.
ബിഎസ്ഇ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ വിപണി മൂലധനം മുൻ സെഷനിലെ 450 ലക്ഷം കോടി രൂപയിൽനിന്ന് 441 ലക്ഷം കോടി രൂപയായി കുറഞ്ഞു. ഒരൊറ്റ ട്രേഡിംഗ് സെഷനിൽ നിക്ഷേപകർക്ക് ഒന്‍പത് ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി.
രൂപയുടെ മൂല്യത്തകർച്ച
ഡോളറിനെതിരേ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. ഇന്നലെ 53 പൈസയുടെ നഷ്ടത്തിൽ 92.35ലേക്കു കൂപ്പുകുത്തിയാണ് വിപണി ക്ലോസ് ചെയ്തത്. പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നതിനാൽ അസംസ്കൃത എണ്ണ വില ഉയർന്നതിനെത്തുടർന്ന് ഡോളറിനുള്ള ആവശ്യകത വർധിച്ചതാണ് രൂപയുടെ ഇടിവിനു കാരണമായത്.
വിദേശ നിക്ഷേപകരുടെ ഇന്ത്യൻ വിപണിയിൽനിന്നുള്ള പിന്മാറ്റവും രൂപയ്ക്കു തിരിച്ചടിയാകുന്നു. എക്സ്ചേഞ്ച് കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് 21000 കോടി രൂപയുടെ നിക്ഷേപമാണ് പിൻവലിച്ചത്.
Kerala
കോട്ടയം: ഏറെ മാസങ്ങളിലെ ഇടവേളയ്ക്കുശേഷം റബര്‍വില വീണ്ടും മെച്ചപ്പെട്ടു. ആര്‍എസ്എസ്എസ് നാല് ഗ്രേഡിന് 200.50, ഗ്രേഡ് അഞ്ചിന് 195.50 എന്നതാണ് ഇന്നലെ റബര്‍ ബോര്‍ഡ് വില.
അതേസമയം 203 രൂപയ്ക്ക് വരെ ഇന്നലെ കോട്ടയത്ത് ഷീറ്റ് വ്യാപാരം നടന്നു. വരുംദിവസങ്ങളില്‍ വില 225 രൂപ വരെ ഉയരുമെന്നാണ് സൂചന. വേനലില്‍ ഉത്പാദനം കുറഞ്ഞ് ടാപ്പിംഗ് നിലച്ചതിനാല്‍ ഷീറ്റിന് കടുത്ത ക്ഷാമമുണ്ട്.
റബര്‍ തോട്ടങ്ങളില്‍ ഇല കൊഴിയുകയും ചൂട് വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മഴ പെയ്യാതെ ഇനി ടാപ്പിംഗ് പുനരാരംഭിക്കില്ല. വിദേശവിലയും ഉയരുന്ന സാഹചര്യത്തില്‍ ആഭ്യന്തര വില കൂടുതല്‍ മെച്ചപ്പെടുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. ലാറ്റക്സ്, ഒട്ടുപാല് വിലയിലും വലിയ വര്‍ധനവുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഉത്പാദനം കുറഞ്ഞതിനാല്‍ വ്യവസായികള്‍ കേരള മാര്‍ക്കറ്റില്‍നിന്നു പരമാവധി ഷീറ്റ് സംഭരിക്കുകയാണ്.
ബജറ്റില്‍ കോമ്പൗണ്ട് റബറിനുള്പ്പെടെ ഇറക്കുമതി തിരുവ വര്‍ധിപ്പിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് വ്യവസായികള്‍ വന്‍തോതില്‍ ഷീറ്റ് വാങ്ങാനുള്ള താല്പര്യത്തിലാണ്. അമേരിക്കയും ചൈനയും ഒരാഴ്ചയായി വന്‍തോതില്‍ റബര്‍ വാങ്ങുന്നതിനാല്‍ റബറിനു വലിയ ഡിമാന്‍ഡുണ്ട്.
നിലവിലെ സാഹചര്യത്തില്‍ വ്യവസായ ആവശ്യങ്ങള്‍ക്ക് നാലര ലക്ഷം ടണ്‍ റബറിന്റെ കുറവാണ് ഇന്ത്യയിലുള്ളത്. ഇത് തിരുവ ഇളവില്‍ ഇറക്കുമതിക്ക് കേന്ദ്രം അനുവദിക്കണമെന്നാണ് ടയര്‍ കമ്പനികളുടെ ആവശ്യം. മാസം കാല്‍ലക്ഷം ടണ്‍ കോമ്പൗണ്ട് റബര്‍ നിസാര നികുതി അടച്ചും നികുതി രഹിതമായും ഇറക്കുമതി ചെയ്യുന്നതിനു പുറമെയാണ് വ്യവസായികളുടെ ഈ നിലപാട്.
കേരളത്തില്‍ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തെ ആര്‍എസ്എസ് നാല് ഗ്രേഡിന്റെ ശരാശരി വില 148 രൂപ മാത്രമാണ്. നിലവില്‍ ഒരു കിലോ റബര്‍ ഉത്പാദിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് 200 രൂപയ്ക്ക് മുകളിലാണ് ചെലവ്. റബര്‍ ഷീറ്റിന് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ഫെബ്രുവരി മധ്യത്തോടെ റബര്‍ വില 230 രൂപ വരെ എത്തിയേക്കാമെന്നാണ് വാണിജ്യ വൃത്തങ്ങള്‍ നല്കുന്ന സൂചന.
Business
ബെയ്ജിംഗ്: ഇന്ത്യയിൽനിന്നു ചൈനയിലേക്കുള്ള കയറ്റുമതി മുൻ വർഷത്തെ അപേക്ഷിച്ച് 2025ൽ 5.5 ബില്യണ്‍ ഡോളറിന്റെ വർധന രേഖപ്പെടുത്തി. ഇന്ത്യയിൽനിന്ന് ചൈനയിലേക്കുള്ള കയറ്റുമതി കുറയുന്നുവെന്ന വിലയിരുത്തലിനിടെയാണ് ഈ പ്രവണത. എന്നാൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കമ്മി 116.12 ബില്യണ്‍ ഡോളർ എന്ന റിക്കാർഡ് നിലയിലെത്തി. ചൈനീസ് കസ്റ്റംസാണ് കണക്കുകൾ പുറത്തുവിട്ടത്.
കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം എക്കാലത്തെയും ഉയർന്ന നിലയായ 155.62 ബില്യണ്‍ ഡോളറിലെത്തിയതായി കണക്കുകൾ പറയുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധിക തീരുവ ഉയർത്തിയ വർഷമാണ് രണ്ടുരാജ്യങ്ങളുടെയും ഉഭയകക്ഷി വ്യാപാരം റിക്കാർഡിലെത്തിയത്.
വർഷങ്ങളായി ചൈനയിലേക്കുള്ള കയറ്റുമതിയിൽ പുരോഗതിയില്ലായിരുന്നു. എന്നാൽ, കഴിഞ്ഞ ജനുവരി മുതൽ ഡിസംബർ വരെ മുൻ വർഷത്തേക്കാൾ 9.7 ശതമാനം വർധനയിൽ 19.75 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി നടന്നു. 5.5 ബില്യണ്‍ ഡോളറിന്റെ ഉയർച്ചയാണ് ഉണ്ടായിരിക്കുന്നത്.
അതേസമയം, ചൈനയിൽനിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതി 12.8 ശതമാനം ഉയർന്ന് 135.87 ബില്യണ്‍ ഡോളറിലെത്തി.ഇന്ത്യ-ചൈന വ്യാപാരത്തിലെ ഏറ്റവും വലിയ പ്രശ്നമാണ് വ്യാപാര കമ്മി. ഇത് കഴിഞ്ഞ വർഷം 116.12 ബില്യണിലാണെത്തിയത്. 2023നുശേഷം രണ്ടാം തവണയാണ് വ്യാപാരകമ്മി 100 ബില്യണ്‍ ഡോളർ കടക്കുന്നത്.
2024ൽ 99.21 ബില്യണ്‍ ഡോളറിന്റെ വ്യാപാര കമ്മിയായിരുന്നു. ഇക്കാലത്ത് ചൈനയിൽനിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതി 113.45 ബില്യണ്‍ ഡോളറിന്റേതായിരുന്നു. ഇന്ത്യയിൽനിന്നുള്ളത് 14.25 ബില്യണ്‍ ഡോളറിന്റേതും.
യുഎസുമായി വ്യാപാര സംഘർഷങ്ങൾ തുടരുന്പോഴും ചൈനയുടെ മൊത്തം ആഗോള കയറ്റുമതി ഉയരുകയാണ്. 2025ൽ ചൈനയുടെ വ്യാപാരമിച്ചം റിക്കാർഡ് ഉയരമായ 1.2 ട്രില്യണ്‍ ഡോളറിലെത്തി. 2024നേക്കാൾ 20 ശതമാനത്തിന്റെ വർധന.
കയറ്റുമതി 3.77 ട്രില്യണ്‍ ഡോളറിന്റേതും ഇറക്കുമതി 2.58 ട്രില്യണ്‍ ഡോളറിന്റേതുമായിരുന്നുവെന്ന് കസ്റ്റംസ് കണക്കുകൾ കാണിക്കുന്നു. ചൈനയുടെ വ്യാപാര ബന്ധം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിച്ചതാണ് കയറ്റുമതി ഉയരാനുണ്ടായ കാരണം.