ഏഷ്യൻ റബർ വിപണികളിൽ നിക്ഷേപകരും ഊഹക്കച്ചവടകാരും തമ്മിൽ വടംവലി, 421 യെന്നിലെ വൻ മതിൽ തകർക്കാൻ ഒസാക്കയിൽ കടുത്ത മത്സരം. യൂറോപ്യൻ യൂണിയൻ ചൈനീസ് ടയറിന് ഏർപ്പെടുത്തിയ അധിക നികുതി റബറിനു തിരിച്ചടിയാകുമോ? ഒരുമാസത്തെ ഇടവേളയ്ക്ക് ശേഷം വെളിച്ചെണ്ണ വിലയിൽ ഉണർവ്, ഓണ വില്പന മുന്നിൽ കണ്ട് വ്യവസായികൾ ചരടുവലി തുടങ്ങി. വാങ്ങലുകാർ നിരക്ക് ഇടിച്ചതോടെ നാടൻ കുരുമുളക് ലഭ്യത കുറഞ്ഞു. ഇഞ്ചിയുടെ വിലക്കയറ്റം ചുക്കിനു വൻ വിലയ്ക്ക് അവസരം ഒരുക്കും.
റബറിൽ സെല്ലിംഗ് മൂഡ്
ഏഷ്യയിലെ മുൻനിര റബർ അവധി വ്യാപാര കേന്ദ്രമായ ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിൽ ഉത്പന്ന വില സ്റ്റെഡി. സാങ്കേതികമായി റബർ സെല്ലിംഗ് മൂഡിലേക്ക് തിരിഞ്ഞതിനാൽ ഫണ്ടുകളും ഊഹക്കച്ചവടക്കാരും കരുതലോടെയാണ് ഓരോ കരുക്കളും നീക്കുന്നത്. വിപണിക്ക് 400 യെന്നിലെ നിർണായക താങ്ങ് നിലനിൽക്കുവോളം ഉത്പാദക രാജ്യങ്ങൾ ആശങ്കപ്പെടേണ്ടതില്ല. തായ്ലൻഡിലെ കാലാവസ്ഥ മാറ്റങ്ങളും വിനിമയ വിപണിയിൽ യെൻ ദുർബലമായതും ഊഹക്കച്ചവടക്കാരെ സമ്മർദത്തിലാക്കി.
ഒരു വിഭാഗം വില്പനകൾ തിരിച്ചുപിടിക്കാൻ ശ്രമിച്ചപ്പോൾ മറ്റൊരു കൂട്ടർ വാങ്ങൽ വിറ്റുമാറാനും അണിയറ നീക്കം നടത്തി. റബർ കിലോ 413 യെന്നിൽനിന്നും 421 യെന്നിലേക്ക് ഉയർന്ന ശേഷം 417- 419 റേഞ്ചിലാണ്. വിപണിയുടെ 50 ദിവസങ്ങളിലെ ശരാശരി കണക്കിലെടുത്താൽ 422ലെ പ്രതിരോധം തകർത്താൽ 433-438 യെൻ വരെ മുന്നേറാം. വില്പന സമ്മർദമുണ്ടായാൽ 400-396ലേക്ക് ആദ്യ പരീക്ഷണത്തിന് ഇടയുണ്ട്. യൂറോപ്യൻ യൂണിയൻ ചൈനീസ് ടയറിന് അധിക നികുതി പ്രഖ്യാപിച്ചത് ടയർ വ്യവസായികളിൽ നിന്നുള്ള ഡിമാൻഡ് കുറയ്ക്കാം.
തിരിച്ചടിയായി ആന്റിഡമ്പിംഗ് തീരുവ
ചൈനയിൽ നിന്നുള്ള കാർ, ട്രക്ക് ടയറുകൾക്കു നാല് മുതൽ 45 ശതമാനം വരെ ആന്റിഡമ്പിംഗ് തീരുവ ഏർപ്പെടുത്തിയ യൂറോപ്യൻ യൂണിയൻ തീരുമാനം റബർ വിപണിയെ ബാധിക്കും. ഇതിന്റെ ആഘാതത്തിൽനിന്നും രക്ഷനേടാൻ ബെയ്ജിംഗിലെ ടയർ വ്യവസായികൾക്ക് അല്പ സമയം വേണ്ടിവരും.
ഇന്ത്യയിൽ ഷീറ്റ് ക്ഷാമം
തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ടാപ്പിംഗ് സീസൺ ശക്തമാകുന്നു. ബാങ്കോക്കിൽ കിലോ 271 രൂപയിൽനിന്നും വാരാന്ത്യം 287 രൂപയായി. എന്നാൽ, തൊട്ട് മുൻവാരത്തിലെ 288 രൂപ മറികടക്കാനായില്ല. ഇന്ത്യൻ ടയർ വ്യവസായികൾ റബറിനെ തളർത്താൻ ശ്രമിച്ചെങ്കിലും വിപണിയിലെ കടുത്ത ഷീറ്റ് ക്ഷാമം ടയർ ലോബിക്ക് തിരിച്ചടിയായി. ആർഎസ്എസ് നാലാം ഗ്രേഡ് കിലോ 270 രൂപയിൽനിന്നും വാരാന്ത്യം 280 രൂപ വരെ വാങ്ങലുകാർ ഉയർത്തി, അഞ്ചാം ഗ്രേഡ് 266ൽനിന്നും 276 രൂപയായി. ഒട്ടുപാലിന് ഏഴ് രൂപ കയറി 180 രൂപയിലും ലാറ്റക്സ് 165ൽനിന്ന് 172 രൂപയുമായി.
മഴ വകവയ്ക്കാതെ ചെറുകിട കർഷകർ പുലർച്ചെ ടാപ്പിംഗിന് ഉത്സാഹിച്ചെങ്കിലും വലിയ പങ്ക് കർഷകരും ഷീറ്റിനു താത്പര്യം കാണിക്കാതെ ലാറ്റക്സ് വില്പന നടത്തി. ഷീറ്റാക്കി മാറ്റാനുള്ള കാലതമാസത്തിനിടയിൽ വിലയിൽ കുറവ് സംഭവിക്കുമോയെന്ന ഭീതിയിലാണു പലരും, അവരെ കുറ്റം പറയാനാവില്ല, അനുഭവമല്ലേ ഗുരു.
പ്രതാപം തിരിച്ചുപിടിക്കാൻ വെളിച്ചെണ്ണ
ഒരു മാസത്തെ നിർജീവാവസ്ഥയ്ക്ക് ശേഷം വെളിച്ചെണ്ണ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിൽ. കൊച്ചിയിൽ വെളിച്ചെണ്ണ വില 22,200 രൂപയിൽ നിന്ന് 22,500 രൂപയായി. കൊപ്രയ്ക്ക് 600 രൂപ വർധിച്ച് ശനിയാഴ്ച്ച 13,700 രൂപയിലെത്തി. തമിഴ്നാട് ലോബി ഓണം അടുക്കുന്നത് മുന്നിൽക്കണ്ട് ചരടുവലികൾ ആരംഭിച്ചു. വാരത്തിന്റെ തുടക്കത്തിൽ എണ്ണ 19,850 രൂപയിലായിരുന്നെങ്കിലും പിന്നീട് നിരക്ക് 21,175 വരെ ഉയർത്തി. എന്നാൽ, അമിത വിലക്കയറ്റത്തിനിടയിൽ കേരളത്തിൽനിന്നും എണ്ണയ്ക്ക് ആവശ്യക്കാരില്ലെന്നു വ്യക്തമായതോടെ അവർ നിരക്ക് 20,850ലേക്ക് താഴ്ത്തി.
കർക്കടകത്തിൽ വിപണിയെ 23,000നു മുകളിലെത്തിക്കാനായാൽ ചിങ്ങത്തിൽ 25,000 കടത്തിവിടാനാവുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. വിപണിയെ അമ്മാനമാടുന്നവർ മറന്ന മറ്റ് ഒരു കാര്യമുണ്ട്, വിപണിയിൽ പാചകയെണ്ണ പലതുണ്ട്, ഉപഭോക്താക്കൾ വില കുറഞ്ഞ വിദേശ ചരക്കിലേക്ക് തിരിഞ്ഞാൽ നിലവിലുള്ള സ്വാധീനം പോലും വെളിച്ചെണ്ണയ്ക്ക് നഷ്ടപ്പെടുമെന്ന സത്യം. അത് ഫലത്തിൽ നാളികേര കർഷകർക്കാവും തിരിച്ചടിയാവുക. കാങ്കയത്തെ കൊപ്രയാട്ട് വ്യവസായികൾ അവരുടെ താത്പര്യങ്ങൾക്ക് മാത്രമാണു മുൻതൂക്കം നൽക്കുന്നത്. അവിടെ കൊപ്ര വില 13,800 രൂപ. എണ്ണ വില ഉയർത്തുമ്പോൾ പച്ചത്തേങ്ങയ്ക്കും കൊപ്രയ്ക്കും മെച്ചപ്പെട്ട വില നൽക്കാൻ വ്യവസായികൾ പലപ്പോഴും തയാറാകുന്നില്ല.
നിരക്ക് ഉയരാതെ കുരുമുളക്
ഉത്തരേന്ത്യൻ വ്യവസായികൾ കുരുമുളകിനായുള്ള ഓട്ടം തുടരുന്നു. വിദേശ ചരക്ക് ലഭ്യമെങ്കിലും മലബാർ മുളക് ശേഖരിക്കുക ക്ലേശകരമായി. ഹൈറേഞ്ചിലെയും മറ്റ് ഭാഗങ്ങളിലെ സ്റ്റോക്കിസ്റ്റുകളും തോട്ടങ്ങളും ചരക്ക് നീക്കം നിയന്ത്രിക്കുന്നത് വാങ്ങലുകാരെ അസ്വസ്ഥരാക്കിയെങ്കിലും നിരക്ക് ഉയർത്താൻ അവർ തയാറായില്ല. അൺഗാർബിൾഡ് കുരുമുളക് 69,600 രൂപയിലും ഗാർബിൾഡ് 72,600 രൂപയിലുമാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ മലബാർ മുളക് വില ടണ്ണിന് 7650 ഡോളർ. ഇന്തോനേഷ്യ 6700 ഡോളറിനും ബ്രസീൽ 5900 ഡോളറിനും വിയറ്റ്നാം 6200 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
ഇഞ്ചിക്ക് വിലക്കയറ്റം; ക്ഷാമം
ചുക്ക് കുതിച്ചു കയറിയ ശേഷം അല്പം കിതച്ചു. കാർഷിക മേഖലയിൽ പച്ച ഇഞ്ചി വില കിലോ 260 രൂപയിലേക്ക് കയറിയതു വിപണിയെ പെടുന്നനെ പിടിച്ചുലച്ചു. കാലാവസ്ഥ വ്യതിയാനങ്ങൾ മൂലം പല ഭാഗങ്ങളിലും ഇഞ്ചി കൃഷിക്ക് നേരിട്ട തിരിച്ചടി ചരക്ക് ക്ഷാമം ഉളവാക്കുന്നുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തിയാൽ ചുക്ക് വില വീണ്ടും ഉയരാൻ സാധ്യത. എന്നാൽ, പരമാവധി വില കുറച്ച് ലഭ്യമായ ചുക്ക് കൈക്കലാക്കാൻ കയറ്റുമതിക്കാരും അന്തർസംസ്ഥാന വ്യാപാരികളും ശ്രമിക്കുന്നുണ്ട്. ഇഞ്ചി ക്ഷാമം കണക്കിലെടുത്താൽ ശൈത്യകാലത്ത് ചുക്ക് വില കത്തിക്കയറുമെന്ന് കയറ്റുമതി ലോബി കണക്ക് കൂട്ടുന്നു. ലഭ്യമായ ഉത്പന്നം അത്രയും ശേഖരിച്ച ശേഷം വില ഉയർത്താമെന്ന മോഹത്തിലാണവർ. കൊച്ചിയിൽ മീഡിയം ചുക്ക് 31,000 രൂപയിലും ബെസ്റ്റ് ചുക്ക് 32,500 രൂപയിലുമാണ്. അറബ് രാജ്യങ്ങളിൽ നിന്നും അന്വേഷണങ്ങളുണ്ട്.