ഇരിട്ടി: ജർമനിയിലെ പ്രശസ്തമായ ബവേറിയൻ സെന്റർ ഫോർ ബാറ്ററി ടെക്നോളജി, ബെയ്റോയ്ത് സർവകലാശാലയിൽ നിന്ന് മലയാളി വിദ്യാർഥിക്ക് പിഎച്ച്ഡി ഗവേഷണത്തിന് ഫെലോഷിപ്പ്. ഇരിട്ടി നെല്ലിക്കാംപൊയിൽ സ്വദേശി അജയ് ബെന്നിക്കാണ് ജർമൻ സർക്കാരിന്റെ ഏകദേശം 4.32 കോടി രൂപ (3,93,500 യൂറോ) പൂർണ ഗവേഷണ ധനസഹായത്തോടെയുള്ള (ഫുള്ളി ഫണ്ട്ഡ്) ഫെലോഷിപ്പ് ലഭിച്ചത്.
ജർമൻ ഫെഡറൽ മിനിസ്ട്രി ഫോർ റിസർച്ച്, ടെക്നോളജി ആൻഡ് സ്പേസ് മൂന്ന് വർഷത്തേക്കായി അനുവദിച്ച ഗവേഷണ പദ്ധതിയായ "അൾട്രാ-തിൻ ഫ്ലോ’യുടെ ഭാഗമായാണ് ഡോക്ടറൽ ഗവേഷണം നടക്കുന്നത്. ബെയ്റോയ്ത് സർവകലാശാലയിലെ ഇലക്ട്രോ കെമിക്കൽ പ്രോസസ് എൻജിനിയറിംഗ് വിഭാഗത്തിൽ പ്രഫ. ഡോ. ഇങ്. ക്രിസ്റ്റീന റോത്തിന്റെ മേൽനോട്ടത്തിലാണ് ഗവേഷണം. വലിയ തോതിലുള്ള പുനരുപയോഗ ഊർജ സംഭരണത്തിനായി ഉയർന്ന പവർ ഡെൻസിറ്റിയും കുറഞ്ഞ മെറ്റീരിയൽ ഉപയോഗവുമുള്ള പുതിയ തലമുറ അൾട്രാ-തിൻ റെഡോക്സ് ഫ്ലോ ബാറ്ററികൾ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
അഡ്വാൻസ്ഡ് കാർബൺ ഇലക്ട്രോഡ് വികസനം, അത്യാധുനിക മെറ്റീരിയൽ ക്യാരക്ടറൈസേഷൻ, പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബാറ്ററിക്കുള്ളിലെ ഇലക്ട്രോലൈറ്റ് പ്രവാഹം തത്സമയം നിരീക്ഷിക്കുന്ന "ഓപെറാൻഡോ സിൻക്രോട്രോൺ എക്സ്-റേ റേഡിയോഗ്രാഫി’ സാങ്കേതികവിദ്യ എന്നിവ കേന്ദ്രീകരിച്ചാണ് അജയ് യുടെ ഗവേഷണം. ഭാവിയിൽ കൂടുതൽ കാര്യക്ഷമവും സുസ്ഥിരവുമായ ഊർജ സംഭരണ സാങ്കേതി കവിദ്യകൾ വികസിപ്പിക്കുന്നതിന് ഈ പഠനം വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (ഐസർ), തിരുപ്പതിയിൽ നിന്നാണ് അജയ് മാസ്റ്റേഴ്സ് ബിരുദം നേടിയത്.
സ്വിറ്റ്സർലൻഡ് ലോസാനിലുള്ള പ്രശസ്തമായ സ്വിസ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രശസ്ത ശാസ്ത്രജ്ഞൻ പ്രഫ. മൈക്കൽ ഗ്രാറ്റ്സലിന്റെ മേൽനോട്ടത്തിൽ റെഡോക്സ് ഫ്ലോ ബാറ്ററികളെ ആസ്പദമാക്കിയുള്ള മാസ്റ്റേഴ്സ് ഗവേഷണ പ്രബന്ധം പൂർത്തിയാക്കിയിരുന്നു. ഇതിന്റെ തുടർച്ചായായാണ് ജർമനിയിലെ ഈ അന്താരാഷ്ട്ര ഗവേഷണ പദ്ധതിയിൽ അജയ് പങ്കാളിയായിരിക്കുന്നത്.
മുൻ ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റും ഡിസിസി ജനറൽ സെക്രട്ടറിയുമായ മരങ്ങാട്ടുമ്യാലിൽ ബെന്നി തോമസ് -ഷീബ ദന്പതികളുടെ മകനാണ്.