പാലക്കാട്: ലോണ്‍ ആപ്പില്‍നിന്നുള്ള ഭീഷണിയെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തെന്നു പരാതി. ചിറ്റൂര്‍ മേനോന്‍പാറ നല്ലുവീട്ടുചള്ളയില് പരേതനായ ശിവന്റെ മകന് എസ്. അജീഷ് (37) ആണ് കഴിഞ്ഞദിവസം തൂങ്ങിമരിച്ചത്.
റൂബിക് മണി എന്ന ആപ്പിന്റെ പേരിലാണു ഭീഷണി വന്നതെന്നു കുടുംബം ആരോപിച്ചു. ലോണ്‍ ആപ്പില്‍ തിരിച്ചടവ് വൈകിയതോടെ അജീഷിന്റെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ പറഞ്ഞു.
തിരിച്ചടവ് വൈകിയതോടെ പല നമ്പറുകളില്‍നിന്നും ഭീഷണികോളുകളും മെസേജുകളും വരാന്‍ തുടങ്ങി. ജോലിസ്ഥലത്തു വരും, ബന്ധുക്കളെ അറിയിക്കും, അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കും തുടങ്ങിയ സന്ദേശങ്ങളാണ് അജീഷിനു വന്നത്. ഇതില്‍ ഭയന്ന അജീഷ് തിങ്കളാഴ്ച ജീവനൊടുക്കുകയായിരുന്നുവെന്നു സഹോദരന് സുജീഷ് പറഞ്ഞു.
എല്ലാ ആഴ്ചയും ആയിരം രൂപവച്ച് അടയ്ക്കണമെന്ന നിബന്ധനയിലാണ് അജീഷ് 6,000 രൂപ ലോണെടുത്തത്. തിരിച്ചടവ് വൈകി. മാത്രമല്ല അജീഷിന്റെ ഫോണിലെ കോണ്ടാക്ടുകള് മുഴുവനും അവര്‍ എടുത്തിരുന്നു. ഇതിന്റെ സ്ക്രീന്‍ ഷോട്ട് യുവാവിന് അയയ്ക്കുകയും ചെയ്തു. അജീഷ് ആത്മഹത്യചെയ്യാനുള്ള കാരണം സംബന്ധിച്ചു ബന്ധുക്കള്‍ക്ക് അറിവില്ലായിരുന്നു. തുടര്‍ന്നും ഭീഷണിസന്ദേശങ്ങളും അശ്ലീലദൃശ്യങ്ങളും വന്നതോടെയാണ് ബന്ധുക്കള്‍ക്കു സംഭവം മനസിലായത്. ഇതോടെ പോലീസിൽ പരാതി നല്‍കുകയായിരുന്നു.
അനധികൃത ലോണ്‍ ആപ്പ് ഉടമകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ഇനി ആര്‍ക്കും ഈ ഗതി വരരുതെന്നും അജീഷിന്റെ കുടുംബം പറഞ്ഞു.