ധാക്ക: ക്രിക്കറ്റ് ലോകത്ത് സ്പോർട്സ്മാൻ സ്പിരിറ്റ് വിവാദം കൊഴുക്കുന്നു. പാക്കിസ്ഥാൻ-ബംഗ്ലാദേശ് രണ്ടാം ഏകദിനത്തിലെ സൽമാൻ അലി ആഗയുടെ റണ്ണൗട്ടാണ് വിവാദത്തിനിടയാക്കിയത്.
പാക്കിസ്ഥാൻ ഇന്നിംഗ്സിലെ 39-ാം ഓവറിലെ നാലാം പന്തിലാണ് സംഭവം. സ്ട്രൈക്കിൽ മുഹമ്മദ് റിസ്വാന്, നോണ്‍ സ്ട്രൈക്കർ എൻഡിൽ സൽമാൻ അലി അഗ. പന്തെറിയുന്നത് മെഹിദി ഹസനും.
ഓഫ് സ്റ്റന്പ് ലൈനിലെത്തിയ പന്ത് റിസ്വാന് അടിച്ച പന്ത് നോണ്‍ സ്ട്രൈക്കർ എൻഡ് വിട്ടിറങ്ങിയ സൽമാൻ അലി അഗയുടെ നേർക്ക് വന്നു. സൽമാന്റെ പിന്നിൽ നിന്ന് പന്ത് കാലുപയോഗിച്ച് തടയാൻ മെഹിദിയുടെ ശ്രമം. പന്തിന്റെ മൂവ്മെന്റ് നിലച്ചതോടെ സൽമാൻ പന്തെടുക്കാനുള്ള ശ്രമം നടത്തി.
മെഹിദിക്ക് പന്ത് തിരികെ നൽകുകയായിരുന്നു സൽമാന്റെ ലക്ഷ്യം. എന്നാൽ, മെഹിദി ഈ സമയം പന്ത് കൈക്കലാക്കി നോണ്‍ സ്ട്രൈക്കർ എൻഡിലെ സ്റ്റന്പിലേക്ക് എറിഞ്ഞു, റണ്ണൗട്ടിനായി അപ്പീലും ചെയ്തു. അംപയർ ഒൗട്ട് വിളിച്ചതോടെ ഹെൽമറ്റും ഗ്ലൗവും വലിച്ചെറിഞ്ഞ ശേഷമാണ് സൽമാൻ ഗ്രൗണ്ട് വിട്ടത്. പാക് നായകൻ 62 പന്തിൽ 64 റണ്‍സെടുത്ത് നിൽക്കെയായിരുന്നു സംഭവം.
മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് ഉൾപ്പെടെ മെഹിദിയുടെ പ്രവൃത്തിക്കെതിരേ ശബ്ദമുയർത്തിയിട്ടുണ്ട്. ലോകകിരീടം നേടാനുള്ള അവസരമുണ്ടെങ്കിൽപ്പോലും മെഹിദിയുടെ വഴി സ്വീകരിക്കരുതെന്നായിരുന്നു കൈഫിന്റെ ഉപദേശം.
അതേസമയം തങ്ങൾ ചെയ്തത് ക്രിക്കറ്റ് നിയമങ്ങൾക്കുള്ളിൽ നിന്നുള്ള കാര്യമാണെന്നും ഇതൊരു ചാരിറ്റി മത്സരമല്ലെന്നും ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ലിറ്റണ്‍ ദാസ് തുറന്നടിച്ചു.