ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഇതുവരെ പത്ത് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോയ 26 ഇന്ത്യക്കാരെ യുദ്ധത്തിൽ പങ്കെടുക്കാൻ നിർബന്ധിക്കുന്നുവെന്ന് കാട്ടി അവരുടെ കുടുംബാംഗങ്ങൾ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രത്തിന്റെ വെളിപ്പെടുത്തൽ. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗം പേരും റഷ്യൻ സേനയുമായി സ്വന്തം ഇഷ്ടപ്രകാരം കരാറിൽ ഒപ്പിട്ടാണ് യുദ്ധത്തിൽ പങ്കുചേർന്നതെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. ഹർജിയിൽ സൂചിപ്പിച്ച 26 പേരിൽ 10 പേർ മരിച്ചു. ഒരാൾ ക്രിമിനൽ കേസിൽ ജയിലിലാണ്. മറ്റൊരാൾ സ്വന്തം താത്പര്യപ്രകാരം യുദ്ധരംഗത്ത് തുടരുകയാണ്.
ഏജന്റുമാർ വഴി ചതിക്കപ്പെട്ടവരുണ്ടെന്നും ഒരു ഏജന്റിനെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. മൃതദേഹങ്ങൾ തിരികെ എത്തിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും യുദ്ധമേഖലയായതിനാൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നും കേന്ദ്രം അറിയിച്ചു. ഏകദേശം 215 ഇന്ത്യക്കാർ ഇത്തരത്തിൽ റഷ്യയിൽ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്.